ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടം എണ്ണിയപ്പോള്‍ കുതിച്ചുകയറി ആര്യാടന്‍ ഷൗക്കത്ത്; ലീഡ് നില അയ്യായിരം കടന്ന് കുതിക്കുന്നു; ഒരു റൗണ്ടിലും മുന്നിലെത്താന്‍ സാധിക്കാതെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജ്; കരുത്തു കാട്ടി പി വി അന്‍വറും; യുഡിഎഫ് ക്യാമ്പിൽ ആഘോഷം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് വിജയത്തിലേക്കെന്ന് സൂചിപ്പിച്ചു മുന്നേറ്റം. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വഴിക്കടവില്‍ നേരിയ ആശങ്ക ഉണ്ടായെങ്കിലും ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടം എണ്ണിയപ്പോള്‍ ലീഡ് നില കുത്തനെ ഉയര്‍ത്തുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചെയ്തത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ ഇടതു സ്ഥാനാര്‍ഥി എം സ്വരാജിന് സാധിച്ചില്ല. അതേസമയം സ്വതന്ത്ര സ്ഥാനാര്‍തി പി വി അന്‍വര്‍ വഴിക്കടവിലെ കുതിപ്പിന് ശേഷം കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.

ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടുങ്ങിയത്. പോസ്റ്റല്‍ ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ് മുന്നിലെത്തിയത്. യുഡിഎഫ് അനൂകൂല ട്രെന്‍ഡ് പോസ്റ്റല്‍ ബാലറ്റില്‍ വ്യക്തമായെങ്കിലും വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കുമ്പോള്‍ ശക്തമായ മത്സരമെന്ന സൂചനയാണ് പ്രകടമാകുന്നത്.

പോസ്റ്റല്‍ വോട്ടിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ യുഡിഎഫ് കുതിച്ചെങ്കിലും പിന്നാലെ എം സ്വരാജ് തിരികെ കയറി. വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തുകളിലാണ് ആദ്യം റൗണ്ടില്‍ എണ്ണിയത്. വഴിക്കടവില്‍ വലിയ ലീഡ് നേടിയാല്‍ ആര്യാടന്‍ തരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടാകാത്തത് യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

വഴിക്കടവില്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ച പി വി അന്‍വറാണ് യുഡിഎഫിന്റെ ലീഡ് കുറച്ചത്. ഈ മണ്ഡലത്തിലാണ് അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിച്ചത്. ഇവിടെ അന്‍വര്‍ വിചാരിച്ചതു പോലെ വോട്ടുകള്‍നേടുകയും ചെയ്തു. മൂത്തേടത്തും യുഡിഎഫ് വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട്. അതേസമയം തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്താന്‍ ഷൗക്കത്തിന് സാധിച്ചിട്ടുണ്ട്. എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന പഞ്ചായത്തുകളിലും ബൂത്തുകളിലുമാണ്. ഇവിടെ എല്‍ഡിഎഫ് സ്വാധീന മേഖലകളാണ്.

ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. 46 ബൂത്തുകള്‍ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാന്‍ മൂന്ന് റൗണ്ടുകള്‍ വേണ്ടി വരും. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമാകും. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതല്‍ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക .

മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫുള്ളത്. എന്നാല്‍ എല്‍ഡിഎഫിനും ആത്മവിശ്വാസത്തിലാണ്. സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍ എത്രവോട്ട് പിടിക്കുമെന്നതും ഫലത്തില്‍ നിര്‍ണായകമാണ്. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വര്‍ പിടിക്കുന്നുണ്ട്. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.

75.27% ആയിരുന്നു പോളിങ്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ടു വിഹിതം വര്‍ധിപ്പിക്കാനാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. 25,00030,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അന്‍വര്‍ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികള്‍ കണക്കുകൂട്ടുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തുന്ന പി.വി.അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അന്‍വര്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News