ഡൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവതികൾ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍.കെ. പുരത്ത് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അംബ്ദേകര്‍ ബസ്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമികള്‍ വെടിയുതിര്‍ത്തത് എന്നാണ് സൂചന.

വെടിയേറ്റ ഉടന്‍ തന്നെ പിങ്കിയെയും ജ്യോതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കനായില്ല. പുലര്‍ച്ചെ 4.40-നാണ് ചില ആളുകള്‍ തന്റെ സഹോദരിമാര്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് ഒരാള്‍ ആര്‍.കെ. പുരം പോലീസിന് ഫോണ്‍ ചെയ്‌തെന്ന് സൗത്ത് വെസ്റ്റ് ഡല്‍ഹി ഡി.സി.പി. മനോജ് സി. പറഞ്ഞു. ഫോണ്‍ കോളിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരനെ തേടിയാണ് അക്രമികള്‍ എത്തിയതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ യഥാര്‍ഥ കാരണമെന്തെന്ന് പറയാനാകൂവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News