യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഇന്ന് ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക.

 

റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

ഡിസംബർ 28 നാണ് യു പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സൈസ് കഞ്ചാവ് കേസെടുത്തത്. യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു. വ്യാജവാർത്തയെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം.

എന്നാൽ, എംഎൽഎയുടെ വാദം തള്ളുന്നതായിരുന്നു എഫ്ഐആ‌റിലെ വിവരങ്ങൾ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർ‍ക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News