കൊച്ചി: തൃശ്ശൂരിലും ഇടുക്കിയിലും മദ്യലഹരിയിൽ കൊലപാതകം. തൃശ്ശൂർ പേരമംഗലത്ത് മദ്യലഹരിയിൽ യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ പ്രേമദാസ്(58) ആണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രേമദാസിന്റെ സഹോദരന്റെ മകനാണ് മഹേഷ്. സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആളാണ് ഇയാളെന്നാണ് വിവരം. മദ്യപിച്ചെത്തിയ പ്രതി പ്രേമദാസുമായി തർക്കിക്കുകയും ഇതിനിടയിൽ മൺവെട്ടിക്കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി മേരികുളത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ കാലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ(40) ആണ് കൊല്ലപ്പെട്ടത്. ഇടത്തിപറമ്പിൽ സോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഒരുമിച്ചിരുന്ന് മദ്യപിച്ച ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ സോജൻ റോബിനെ കല്ലുക്കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും.


