തിരുവനന്തപുരം: നെടുമങ്ങാട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വേങ്കവിളയിലെ നീന്തല്‍ക്കുളത്തിലാണ് ഷിനില്‍ (14), ആരോമല്‍ (13) എന്നീ കുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അപകടമുണ്ടായത്. എന്നാൽ, അപകടത്തിൽപ്പെട്ട കുട്ടികൾ പരിശീലനത്തിന് എത്തിയതായിരുന്നില്ല. പരിശീലനത്തിനെത്താറുള്ള കുട്ടികളല്ല അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
പിന്‍വശത്തുള്ള മതില്‍ ചാടിക്കടന്നാണ് ഏഴ് കുട്ടികള്‍ നീന്തല്‍ക്കുളത്തിലെത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെയാണ് കുളത്തിന്റെ ആഴമേറിയ ഭാഗത്ത് കുട്ടികള്‍ മുങ്ങിപ്പോയത്. മറ്റു കുട്ടികളുടെ ബഹളംകേട്ട് സമീപവാസികള്‍ ഒടിയെത്തി മുങ്ങിപ്പോയ കുട്ടികളെ കരയ്‌ക്കെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഞ്ചായത്തിന്റെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. രാവിലെയും വൈകുന്നേരവും മാത്രമാണ് ഇവിടെ പരിശീലനം നടത്താറുള്ളത്. മറ്റു സമയങ്ങളില്‍ ഗേറ്റ് പൂട്ടിയിടുകയാണ് പതിവ്.

