സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി; രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ മരിച്ച കേസിലെ പ്രതിയും കോഴിക്കോട് സ്വദേശി നല്‍കിയ പോക്‌സോ കേസിലെ പ്രതിയുമായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്ന് മുനമ്പം പോലീസിലാണ് സൈജു പരാതി നല്‍കിയത്.

പത്ത് ലക്ഷം രൂപ സംഘം ആദ്യം ആവശ്യപ്പെട്ടുവെന്നും അവസാനം ഒരു ലക്ഷം രൂപയെങ്കിലും തന്നാല്‍ വിട്ടയക്കാമെന്ന് സംഘം പറഞ്ഞതായും സൈജു പരാതിയില്‍ പറഞ്ഞു. കൈവശം പണം ഇല്ലെന്ന് മനസിലായപ്പോള്‍ തന്നെ ഓട്ടോയില്‍ കയറ്റി വിട്ടയച്ചുവെന്നും സൈജു പരാതിയില്‍ വ്യക്തമാക്കി. സൈജുവിന്റെ പരാതി പോലീസ് ആദ്യം ഗൗനിച്ചില്ലെങ്കിലും ശരീരത്തിലെ മര്‍ദനത്തിന്റെ പാടുകള്‍ കാണിച്ചപ്പോള്‍ പോലീസ് വിശ്വസിച്ചതായാണ് സൂചന.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ എട്ട് പേരുണ്ടായിരുന്നുവെന്നും ലൗ ലാന്‍ഡ് റിസോട്ട് ഉടമയ്ക്കും സംഭവത്തില്‍ പങ്കുള്ളതായും സൈജു ആരോപിച്ചു. സൈജുവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News