KeralaNews

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. 

ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് അപകടം ഉണ്ടായത്. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനുപുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.

 രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി. അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകൽ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button