ഉത്തരകാശി മിന്നല്‍ പ്രളയം;130പേരെ രക്ഷപ്പെടുത്തി; 9 സൈനികരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു;മരണസംഖ്യ ഉയർന്നേക്കാം

ഡെഹ്‌റാഡൂണ്‍: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഖീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു. 60ഓളം ആളുകളെ കാണാതായി. ധാരാലി ഗ്രാമത്തിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 130ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യൻ ആർമി, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നീ സേനകൾ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്.

ഉത്തരാഖണ്ഡിലെ ഹർസിലിലുള്ള സൈനിക ക്യാമ്പിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് സൈനികരെ കാണാതായതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മേഘവിസ്ഫോടനം ഉണ്ടായ ധരാലി ഗ്രാമത്തിന് 4 കിലോമീറ്റർ അകലെയായിരുന്നു സൈനിക ക്യാമ്പ്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ഒരു ഗ്രാമത്തെ ഒന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും എന്‍ഡിആര്‍എഫ് ടീമും സൈന്യവും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍ഷിലില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാ്ണ് അപകടസ്ഥലം. ‘ ഉയര്‍ന്ന സ്ഥലത്താണ് ഗ്രാമം സ്ഥിരി ചെയ്യുന്നത്. അവിടെ ഹോട്ടലുകളും ഷോപ്പുകളും അടക്കമുളള വാണിജ്യകേന്ദ്രമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളു. പക്ഷേ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത വസ്തുനാശം ഉണ്ടായിട്ടുണ്ട്’- ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. ധരാളിയില്‍ എത്തിയ സൈന്യം ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. നൈനിത്താല്‍ ഹല്‍ദ്വാനി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News