ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയതായി ട്രംപ്. ഖാർഗ് ദ്വീപിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തിൽ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെർമിനൽ ഖാർഗ് ദ്വീപിലാണ്. അതേസമയം എണ്ണ ടെർമിനലുകൾ നിലവിൽ ലക്ഷ്യമിടുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഖാർഗിൽ നടത്തിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു.
ഹോർമൂസ് കടലിടുക്ക് വഴിയുള്ള സഞ്ചാരം തടസ്സപ്പെടുത്തിയാൽ ഖാർഗിലെ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘ഹോർമൂസ് കടലിടുക്ക് വഴി കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരത്തിന് ഇറാൻ അല്ലെങ്കിൽ മറ്റാരെങ്കിലും വിലങ്ങുതടിയായാൽ താൻ ഉടൻ തന്നെ തീരുമാനം പുനഃപരിശോധിക്കും’- ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ തീരത്തുനിന്ന് 25 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഖാർഗ് ദശാബ്ദങ്ങളായി ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ടെർമിനലായി പ്രവർത്തിച്ചുവരുന്ന കേന്ദ്രമാണ്. ഇറാന്റെ മൊത്തം ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 85-95% വരെ ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ് നടക്കുന്നത്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ വരെ എണ്ണ ലോഡ് ചെയ്യാൻ ശേഷിയുള്ള ഈ സൗകര്യം 1960-കളിലാണ് വികസിപ്പിച്ചെടുത്തത്. ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടതോടെ ഇറാന്റേയും ലോകത്തിന്റെ സാമ്പത്തിക-ഊർജ മേഖലയിലേക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
US President Donald Trump announced that American forces (CENTCOM) carried out a massive bombing raid on Kharg Island, Iran’s primary oil export hub. Trump claimed that all military targets on the island—including air defenses and naval facilities—have been “obliterated.”


