വാങിഷങ്ടൺ: തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്ക് എക്സിൽ ആരോപിച്ചു.
ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. ‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റൈൻ ഫയലിൽ ഡോണാൾഡ് ട്രംപ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകൾ എത്താത്തത്. ശുഭദിനം…’ എന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയിൽ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റിൽ മസ്ക് കുറിച്ചു.
സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോൺ മസ്കിന്റെ ആരോപണത്തിന് പിന്നാലെ എപ്റ്റൈൻ ഫയലുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വിഷയത്തിൽ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്ക് പിന്തുണച്ചു. ജെ.ഡി. വാൻസിനെ പ്രസിഡന്റ് ആക്കണമെന്നും മസ്ക് പറഞ്ഞു. എക്സിൽ ഒരു ഉപയോക്താവ് കുറിച്ച പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മസ്കിന്റെ പിന്തുണ.
ഇരുവരും തമ്മിൽ തർക്കം ശക്തമാകുന്നതിനിടെ പുതിയ പാർട്ടിക്കുള്ള അഭിപ്രായസർവേയുമായി മസ്ക് രംഗത്തെത്തിയിട്ടുണ്ട്. 80 ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സമയമായോ എന്ന ചോദ്യവുമായി മസ്ക് രംഗത്തെത്തി. 81 ശതമാനം പേർ അതെ എന്നായിരുന്നു മസ്കിന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. 46 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. 30 ലക്ഷത്തോളം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫെറി എഡ്വേര്‍ഡ് എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്നാണ് റിപ്പോർട്ട്. വിചാരണ നേരിടാനിരിക്കെ 2019-ല്‍ ജെഫെറി എപ്‌സ്റ്റൈന്‍ ജയിലില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒളിത്താവളമായി ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിനെ മാറ്റിയതായും യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സ് അറ്റോര്‍ണി ജനറല്‍ പറയുന്നു. തങ്ങളുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനും ഇവിടെയെത്തിക്കുന്ന യുവതികളും കുട്ടികളും രക്ഷപ്പെടാതിരിക്കാനും ഈ ദ്വീപ് എപ്‌സ്റ്റൈനെയും കൂട്ടാളികളെയും സഹായിച്ചുവെന്നും വിചാരണവേളയിൽ അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.
ഇലോൺ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്.
“മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു.” -ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ട്രംപ്‌സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. അഭിപ്രായഭിന്നതയാണ് അതിനൊരു കാരണമെന്ന് വാർത്തയുണ്ടായിരുന്നു.
ട്രംപ് കാണിച്ചത് നന്ദികേടെന്ന് മസ്ക് തിരിച്ചടിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചത് താൻ പിന്തുണച്ചത് കൊണ്ടാണെന്നും ഇല്ലായിരുന്നെങ്കി ട്രംപ് തോറ്റേനെയെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ, ഇലോൺ മസ്കിന് നൽകിയിരിക്കുന്ന സർക്കാർ സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയാണെങ്കിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ പേടകം ഉടൻ തന്നെ ഡീ കമ്മീഷൻ ചെയ്യാൻ ആരംഭിക്കുമെന്ന് മസ്കും വെല്ലുവിളിച്ചു.

