കോട്ടയം: വൈകുന്നേരങ്ങളിൽ എറണാകുളം, കോട്ടയം സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേയ്‌ക്ക് അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് പരശുറാം കടന്നുപോയാൽ നീണ്ട ഇടവേളയാണ് തിരക്കുകൾ വർദ്ധിക്കാൻ കാരണമാകുന്നത്. തൃപ്പൂണിത്തുറയിൽ മെട്രോ ടെർമിനൽ പ്രവർത്തനസജ്ജമായതോടെ യാത്രക്കാർ പൂർണ്ണമായും സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ട്രെയിനുകളെ അഭയം പ്രാപിച്ചതാണ് റെയിൽ യാത്രാക്ലേശം രൂക്ഷമാക്കിയത്. കൊച്ചി മെട്രോ സർവീസുകളുടെ ഇടവേള കുറച്ചും ഫീഡർ ബസുകൾ അവതരിപ്പിച്ചും കൂടുതൽ യാത്രക്കാരെ ആകർഷിപ്പിക്കുമ്പോൾ റെയിൽയാത്രാ സംവിധാനങ്ങൾ വർദ്ധിപ്പിക്കാത്തത് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നു. ചവിട്ടുപടിയിലും ടോയ്‌ലറ്റ് ഇടനാഴിയിലും തിങ്ങിനിറഞ്ഞ് വായുസഞ്ചാരം പോലുമില്ലാതെ വീർപ്പുമുട്ടിയാണ് ജോലികഴിഞ്ഞ് പതിവായി എല്ലാവരും ഇപ്പോൾ വീടണയുന്നത്.
എം ജി യൂണിവേഴ്‌സിറ്റി, ബ്രില്യന്റ് കോളേജ്, മെഡിക്കൽ കോളേജ് മറ്റു പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും കോട്ടയമെത്തുമ്പോൾ സ്വീകരിക്കുന്നത് ഈ തിങ്ങിനിറഞ്ഞ കോച്ചുകളാണ്. റെയിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞവർഷങ്ങളിൽ ഭീമമായ വർദ്ധനവ് ഉണ്ടായെങ്കിലും സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വൈകുന്നേരം ചങ്ങനാശ്ശേരിയിലെത്തുമ്പോൾ തിരക്ക് അതിന്റെ പാരമ്യത്തിലേത്തുകയാണ്.
വൈകുന്നേരത്തെ അസാധാരണമായ തിരക്കിന് പരിഹാരം വളരെ അത്യാവശ്യമാണ്. കോവിഡിന് മുമ്പ് ഉച്ചയ്ക്ക് 02.45 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് കൊല്ലത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന മെമു പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെടുന്നത്. തൃപ്പൂണിത്തുറയിൽ നിന്നും വേണാടിൽ കടന്നുകൂടുന്ന രംഗം ചിന്തിക്കാൻ പോലും സാധിക്കില്ല. ജോലി ആവശ്യങ്ങൾക്ക് പുറമെയുള്ള യാത്രക്കാർ ടിക്കറ്റ് എടുത്തശേഷവും സ്റ്റേഷനിൽ നിന്നുള്ള തിരക്കുമൂലം മടങ്ങിപ്പോകുന്നത് നിത്യസംഭവമാണ്.
രാവിലെ 08.00 ന് ശേഷം കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്ക് മൂന്ന് മണിക്കൂറിലേറെ പ്രതിദിന സർവീസ് ഇല്ലാത്തതും വലിയ ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. രാവിലെ 10.00 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു / പാസഞ്ചർ ഉച്ചയ്ക്ക് 01.30 ന് എറണാകുളം എത്തിച്ചേരുകയും 02.45/03.00 ന് ശേഷം തിരിച്ചു പുറപ്പെടുകയും ചെയ്യുന്നവിധം ക്രമരീകരിച്ചാൽ ഇരുവശത്തേയ്ക്കുമുള്ള യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള യാത്രകൾ അതിഭീകരമാണെന്നും അപകടം ആസന്നമാണെന്നുമുള്ള ആശങ്കകൾ നിലവിൽ എല്ലാ യാത്രക്കാരിലുമുണ്ട്. അതിന്റെ ഗൗരവം മനസ്സിലാക്കി എല്ലാ ജനപ്രതിനിധികളുടെയും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.


