‘കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്’ പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം ഷാജി

മലപ്പുറം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്നും കെ.എം. ഷാജി പറഞ്ഞു.

‘കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും’, ഷാജി ആരോപിച്ചു.

ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News