പരോൾവ്യവസ്ഥ ലംഘിച്ചു; ടി.പി. കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

കണ്ണൂർ: പരോൾവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ടി.പി. കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. ഇയാളെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.

ജൂലൈ 21-നാണ് കൊടി സുനിക്ക് പതിനഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വയനാട് മീനങ്ങാടി സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു പരോൾ വ്യവസ്ഥ. എന്നാൽ, ഇത് ലംഘിച്ചതായി മീനങ്ങാടി സിഐ റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന്‌ പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ്‌ വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.

ഉച്ചയ്ക്ക്‌ കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈസമയം, പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്തുവന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News