മലപ്പുറം: കാളികാവിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ (44) കൊലപ്പെടുത്തി ഭക്ഷിച്ച കടുവയെ പിടികൂടി. വനംവകുപ്പ് വച്ച കെണിയിൽ നരഭോജി കടുവ വീഴുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 15നാണ് ചോക്കാട് കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂറിനെ കടുവ പിടിച്ചത്. 53-ാം ദിവസമാണ് കടുവ കെണിയിൽ അകപ്പെട്ടത്.
അടുത്ത കാലത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ കടുവ ദൗത്യം എന്നാണ് അധികൃതർ ഇതിനെ പറയുന്നത്. ഈ കടുവയെ പിടികൂടാനായി മേയ് അവസാനത്തോടെ വച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
മെയ് 15-നാണ് തോട്ടംതൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നുതുടങ്ങി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തിവരികയായിരുന്നു.പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
സുഹൃത്തായ അബ്‌ദുൾ സമദ് കണ്ടുനിൽക്കെയാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിന് പിന്നിൽ കടിച്ചുവീഴ്‌ത്തി വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നുതിന്നത്. തുടർന്ന് പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർടി സംഘങ്ങളായി കടുവയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു. ലൈവ് സ്‌ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ എന്നിവ പ്രദേശത്ത് സ്ഥാപിച്ചു. രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്‌ടർമാർ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റുക എന്നതായിരിക്കും വനംവകുപ്പിന്റെ തീരുമാനം എന്നാണ് വിവരം.

