.ഷുഗര്‍ മമ്മിയോ ഷുഗര്‍ ബേബിയോ’..? തഗ്‌ലൈഫിനെതിരേ വിമർശനം, ട്രോളന്‍മാര്‍ തൃഷയ്‌ക്കെതിരേ

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍- മണിരത്‌നം ചിത്രമാണ് ‘തഗ് ലൈഫ്’. ജൂണ്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയാവുന്നതിനിടെ, രണ്ടാമത്തെ പാട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ‘ഷുഗര്‍ ബേബി’ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ്‌ കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ട്രെയ്‌ലറിലെ ഏതാനും രംഗങ്ങള്‍ക്കെതിരായതിന് സമാനമായി ഈ പാട്ടിനെതിരേയും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.

പാട്ടിന്റെ പ്രൊമോ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. ഗായികയായ ഇന്ദ്രാണി എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവന്ന പാട്ട് നല്‍കുന്ന സൂചന. ഒരുപാട്ടിന്റെ റെക്കോര്‍ഡിങ്ങും വീഡിയോ ഷൂട്ടുമടക്കം സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. തൃഷയുടെ ബോള്‍ഡ് സ്‌റ്റെപ്പുകള്‍ തന്നെയാണ് പാട്ടിന്റെ പ്രത്യേകത. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

‘ഷുഗര്‍ ബേബി’ പോലൊരുപാട്ടും തൃഷയുടെ പ്രായവും താരതമ്യപ്പെടുത്തിയാണ് വിമര്‍ശനങ്ങളിലൊന്ന്. ‘ഷുഗര്‍ (പ്രമേഹം) വരുന്ന പ്രായത്തിലാണ് തൃഷ ഷുഗര്‍ ബേബിയായി അഭിനയിക്കുന്നത്’, എന്നാണ് ഒരു കമന്റ്. മണിരത്‌നം ചിത്രത്തില്‍ ജെന്‍സി ഭാഷ ചൂണ്ടിക്കാട്ടിയും പരിഹാസമുണ്ട്. ‘മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഐറ്റം സോങ്ങോ’, എന്നായിരുന്നു പാട്ടിന്റെ പ്രൊമോ വന്നപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന്. ‘ഷുഗര്‍ ബേബി’ എന്നല്ല ‘ഷുഗര്‍ മമ്മി’ എന്നായിരുന്നു പേര് വേണ്ടിയിരുന്നതെന്നാണ് മറ്റൊരു കമന്റ്.

എ.ആര്‍. റഹ്‌മാന്റേതാണ് സംഗീതം. ശിവ അനന്തിനൊപ്പം റഹ്‌മാനും പാട്ടെഴുത്തില്‍ പങ്കാളിയാണ്. അലക്സാന്‍ഡ്ര ജോയ്, ശുഭ, ശരത്ത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചരിക്കുന്നത്.

നേരത്തെ, ട്രെയ്‌ലറിലെ പ്രണയരംഗങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കമല്‍ഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കമല്‍ഹാസന്റെ മകളായ ശ്രുതി ഹാസനേക്കാള്‍ മൂന്ന് വയസ് മാത്രമേ ചിത്രത്തിലെ നായികമാരായ അഭിരാമിക്കും തൃഷയ്ക്കും കൂടുതലുള്ളൂ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ചുംബനരംഗം വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.

എന്നാല്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃഷ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് അവര്‍ മുംബൈയില്‍ നടന്ന ഒരു പ്രൊമോഷന്‍ പരിപാടിയില്‍ പറഞ്ഞു. എന്നാല്‍, മറ്റ് വിശദീകരണങ്ങള്‍ക്ക് അവര്‍ മുതിര്‍ന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News