സി.പി.എം തിരിച്ചുവരവ് വിദൂരസ്വപ്നം,ത്രിപുരയിൽ ബിജെപി തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ;

ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർ ഭരണം പ്രവചിച്ച് ഇന്ത്യ ടു‍ഡെ– ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 36 മുതൽ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്– സിപിഎം സഖ്യം 6–11 സീറ്റുകളിൽ ഒതുങ്ങും. ടിഎംപി 9 മുതൽ 16 സീറ്റുകൾ വരെ നേടുമെന്നുമാണു പ്രവചനം. 29 മുതൽ 36 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സീ ന്യൂസ്– മറ്റ്റൈസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. 60 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. 

മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ്– മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനം. എൻപിപി 21 മുതൽ 26 സീറ്റുകൾ വരെ നേടും. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് എട്ടു മുതൽ 13 സീറ്റുകൾ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതൽ 11 സീറ്റുവരെ നേടിയേക്കും.

18 മുതൽ 26 സീറ്റുകളാണ് കോൺറാഡ് സാങ്‌മയുടെ എൻപിപിക്ക് ടൈംസ് നൗ–ഇടിജി റിസർച്ച് എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്. തൃണമൂൽ 8–14 സീറ്റുകൾ വരെ നേടും. കഴിഞ്ഞ തവണ 21 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് 2–5 സീറ്റുകളിൽ ഒതുങ്ങും.

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി സഖ്യം വൻ വിജയം നേടുമെന്നാണ് സീ ന്യൂസ്– മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനം. ഈ സഖ്യം 35–43 സീറ്റുകൾ വരെ നേടും. കോൺഗ്രസിന് ഒന്നു മുതൽ മൂന്നു സീറ്റും എൻപിഎഫിന് രണ്ടു മുതൽ അഞ്ചു സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. 39–49 സീറ്റുകൾ നേടി ബിജെപി സഖ്യം അധികാരത്തിലേറുമെന്നാണ് ടൈംസ് നൗ–ഇടിജി റിസർച്ച് എക്സിറ്റ് പോൾ പ്രവചനം.  

ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിലും നാഗാലാൻഡിലും 60ൽ 59 വീതം സീറ്റുകളിലേക്ക് തിങ്കളാഴ്ചയായിരുന്നു പോളിങ്. ത്രിപുരയിൽ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടിത്തിയത്. മാർച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News