ക്രീം ബിസ്‌ക്കറ്റിനൊപ്പം എം.ഡി.എം.എ, 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരിൽ വൻ ലഹരിവേട്ട,3 സ്ത്രീകൾ പിടിയിൽ

കൊണ്ടോട്ടി: 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരിൽ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.

34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്.

കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടർന്നാണ് സ്ത്രീ യാത്രക്കാരെ പിടികൂടിയത്. ഇവര്‍ തായ്ലന്‍ഡില്‍ നിന്നും ക്വാലലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News