കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറളയം സ്വദേശികളായ ചെറുശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, പാറമേല്‍ വീട്ടില്‍ ലിയോ പി വര്‍ഗീസ്, ചിറയത്ത് വീട്ടില്‍ അജിത്ത് എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍  ജിനീഷിനെ (25) യാണ് ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 20 ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം ഉത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനു നേരേ ആക്രമണം ഉണ്ടായതെന്നാണ് പരാതി. ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈന്‍ സി ജോസ് ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

വൈശേരിയിലെ വീടിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയതിനു ശേഷം ജിനീഷിന്‍റെ തലയ്ക്ക് ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. നിലത്ത് വീണ ജിനീഷിനെ വീണ്ടും മര്‍ദിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ ജിനീഷിനെ വീട്ടില്‍ കയറിയും ആക്രമിച്ചതായി പറയുന്നു. ആക്രമണത്തില്‍ ജിനീഷിന്റെ പിതാവിനും മര്‍ദനമേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News