വാടകമുറിയെടുത്ത്‌ മയക്കുമരുന്ന് വിതരണം,മൂന്നംഗസംഘം പിടിയിൽ; പിടിച്ചെടുത്തത് 3 ലക്ഷംരൂപയുടെ എംഡിഎംഎ

കോഴിക്കോട്: പാവങ്ങാട് സീനാ പ്ലാസ്റ്റിക്കില്‍ ഹോംസ്റ്റേക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന വാടകമുറിയില്‍ തമ്പടിച്ച മയക്കുമരുന്നുവിതരണസംഘം പിടിയില്‍. പുതിയങ്ങാടി ഗില്‍ഗാര്‍ വീട്ടില്‍ നൈജില്‍ റിറ്റ്‌സ് (32), പൂവാട്ടുപറമ്പ് എകര്‍ന്നപറമ്പത്ത് ഇ. രാഹുല്‍ (34), കുറ്റിക്കാട്ടൂര്‍ വിരുപ്പില്‍ വീട്ടില്‍ മിഥുന്‍രാജ് (27) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും എലത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമദ് സിയാദുംചേര്‍ന്ന് പിടികൂടിയത്.

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 79.74 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് കണ്ടെടുത്തു. വിപണിയില്‍ ഇതിന് മൂന്നുലക്ഷം രൂപ വിലവരും. മയക്കുമരുന്ന് ചെറിയപൊതികളാക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. അളവുതൂക്കത്തിനുള്ള ത്രാസ്, മയക്കുമരുന്നുപയോഗിക്കുന്നതിനുള്ള കുഴല്‍ എന്നിവ പിടിച്ചെടുത്തു. ഇവരുടെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവില്‍നിന്നാണ് ഇത് വില്പനയ്‌ക്കെത്തിച്ചതെന്ന സംശയത്തിലാണ് പോലീസ്. നഗരത്തിലെ ലോഡ്ജുകളിലും ഹോംസ്റ്റേകളിലും ദിവസവാടകയ്ക്ക് മുറിയെടുക്കുന്ന സംഘം വാട്‌സാപ്പുവഴി ആവശ്യക്കാരെയെത്തിച്ച് ലഹരികൈമാറുന്ന രീതിയാണ് പിന്തുടരുന്നത്. പിടികൂടിയ മൂന്നുപേരും ലഹരിമരുന്നുവില്‍പ്പനക്കേസില്‍ നേരത്തേയും പ്രതികളായിട്ടുണ്ട്. ഇവര്‍ ലഹരിമരുന്നുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

ഡാന്‍സാഫ് എസ്‌ഐ മനോജ് ഇടയേടത്ത്, എഎസ്‌ഐ അനീഷ് മുസ്സേന്‍വീട്, കെ. അഖിലേഷ്, പി.കെ. സരുണ്‍കുമാര്‍, എം. ഷിനോജ്, എന്‍.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുല്‍, പി.കെ. ദിനീഷ്, കെ.എം. മുഹമദ്ദ് മഷ്ഹൂര്‍, എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐമാരായ അജിത്ത്, സുധീഷ്, സീനിയര്‍ സിപിഒമാരായ ഷമീര്‍, വൈശാഖ്, ലജിഷ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News