മുംബൈ: കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന് സിലിണ്ടറുകൾ. മഹാരാഷ്ട്രയിലെ പാതാൾഗംഗ നദിയിൽനിന്നാണ് ഈ ദൃശ്യങ്ങൾ. കനത്തമഴയെ തുടർന്ന് എച്ച്പിസിഎല്ലിന്റെ പാതാൾഗംഗ എൽപിജി ബോട്ടിലിങ് പ്ലാന്റിൽനിന്ന് സിലിണ്ടറുകൾ പുഴയിലേക്ക് എത്തിപ്പെടുകയായിരുന്നു.
ചുവന്ന നിറത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുമായി കവിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.
അതേസമയം പുഴയിലൂടെ ഒഴുകിനീങ്ങുന്ന സിലിണ്ടറുകളിൽ തൊടുകയോ ശേഖരിക്കുകയോ തുറക്കുകയോ വീടുകളിലേക്ക് എടുത്തുകൊണ്ടുപോവുകയോ ചെയ്യരുതെന്ന് റായ്ഗഢ് കളക്ടർ കിഷൻ ജവാലെ പ്രദേശവാസികളോട് അഭ്യർഥിച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തിയാണ് നിർദേശം. സിലിണ്ടറുകൾ തീരത്ത് അടിഞ്ഞാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഏകദേശം മൂവായിരത്തോളം സിലിണ്ടറുകളാണ് പുഴയിലൂടെ ഒഴുകിപ്പോയതെന്നാണ് വിവരം. ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറിയതാണ് സിലിണ്ടറുകൾ നദിയിലേക്കെത്താനുള്ള കാരണമായി പറയുന്നത്. മൺസൂൺ മഴയെത്തുടർന്ന് മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുൾപ്പെടെ രൂപംകൊണ്ടിട്ടുണ്ട്.


