24.9 C
Kottayam
Saturday, May 25, 2024

Durga krishna‘പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല’ പൊട്ടി തെറിച്ചു ദുർഗ കൃഷ്ണ!!

Must read

കൊച്ചി ഇന്റിമേറ്റ് സീനുകളില്‍ സ്ത്രീകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നതിനെതിരെ നടി ദുര്‍ഗാകൃഷണ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് തന്റെ കടമയാണെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.’ഞാന്‍ ഒരു ആര്‍ടിസ്റ്റാണ് എന്റെ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് എന്റെ കടമയാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്നത് ദുര്‍ഗ കൃഷ്ണയെ അല്ല ആ കഥാപാത്രത്തെയാണ്.

യഥാര്‍ഥ ജീവിതത്തിലെ ദുര്‍ഗ, ഷൈനി അല്ല. പക്ഷേ ആളുകള്‍ ആ വ്യത്യാസം കാണുന്നില്ല. അവര്‍ക്ക് എല്ലാം ചെയ്യുന്നത് ദുര്‍ഗയാണ് എന്ന ഭാവമാണ്. മുന്‍പ് പറഞ്ഞത് മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ, ആ സീനുകളില്‍ ഒന്നും ഞാന്‍ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു, എന്നെ മാത്രം എന്താണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ല.കുടുക്ക് എന്ന സിനിമയിലെ പാട്ട് റിലീസ് ആയപ്പോഴും ആളുകള്‍ ഇത്തരത്തിലാണ് പ്രതികരിച്ചത്. കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ

എന്നുള്ളത് പറയുന്നവര്‍ ആലോചിച്ചാല്‍ നന്നായിരുന്നു. ഇതില്‍ എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല.അതുപോലെ തന്നെ എന്റെ അഭിനയം നിര്‍ത്താന്‍ ഞാനും ഉദ്ദേശിക്കുന്നില്ല. ഇന്റിമേറ്റ് സീനിനു വേണ്ടി ഞാന്‍ സിനിമ ചെയ്യുകയല്ല. സിനിമയ്ക്ക് അത് അത്യാവശ്യമാണെങ്കില്‍ അത് ചെയ്യും അത്രമാത്രം. നല്ല കഥാപാത്രം കിട്ടിയാല്‍ അത് എന്ത് തരം കഥാപാത്രമായാലും അതിനോട് നൂറുശതമാനം നീതിപുലര്‍ത്തും. ഒരു കലാകാരി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണ് അതെന്നും താരം വെളിപ്പെടുത്തി.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-സന്തോഷ് ശിവന്‍-എം.ടി. വാസുദേവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലെ നബീസ ആയതിലെ ആഹ്‌ളാദത്തിലാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയ ജീവിതം ഓളവും തീരവും എന്ന ചിത്രത്തിലെത്തി നില്‍ക്കുമ്പോള്‍ കരുത്തുറ്റ ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയിരിക്കുകയാണ് താരം.

ഉടലിലെ ഷൈനി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു എന്ന് ദുര്‍ഗ പറയുന്നു. വൈകാരികമായ അഭിനയമുഹൂര്‍ത്തങ്ങളും ബുദ്ധിമുട്ടി ചെയ്ത ഫൈറ്റ് സീനുകളും ശ്രദ്ധിക്കാതെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ മാത്രം മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറയുന്നു. സിനിമാരംഗത്തുള്ള താരങ്ങളെല്ലാം കൊതിക്കുന്ന പ്രിയന്‍-മോഹന്‍ലാല്‍-സന്തോഷ് ശിവന്‍ എന്ന പ്രതിഭാധനന്മാരോടൊപ്പം ഒരു ചിത്രത്തില്‍ തന്നെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ദുര്‍ഗ മറച്ചു വയ്ക്കുന്നില്ല.

ദുര്‍ഗയുടെ വാക്കുകളിലേക്ക്

ഓളവും തീരവും എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍ എന്റെ ഉള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതുപോലെ ഒരു ഫീല്‍ ആണ് ആദ്യം വന്നത്. ഞാന്‍ ഓക്കേ പറഞ്ഞിട്ടും ഞാനാണ് ഈ ചിത്രത്തിലെ നായിക എന്ന് എനിക്ക് വിശ്വാസം വന്നിട്ടില്ല. അവര്‍ എന്നെയാണ് കാസ്റ്റ് ചെയ്യുന്നതെന്ന് ഉറപ്പിച്ചിട്ടും ലൊക്കേഷനില്‍ എത്തി ഷൂട്ടിങ് തുടങ്ങുന്നതുവരെ എന്റെ മനസ്സില്‍ ടെന്‍ഷന്‍ ആയിരുന്നു. കാരണം എത്രയോ ചിത്രങ്ങള്‍ പറഞ്ഞുറപ്പിച്ചിട്ട് മുടങ്ങുന്നു, ഞാന്‍ ഈ സിനിമയിലേക്ക് മനസ്സര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പടം നടന്നില്ലെങ്കില്‍ വിഷമമാകും.

ഞാന്‍ ഈ സിനിമയുടെ ഭാഗമാണ് എന്ന് ഉറപ്പിച്ചത് പ്രിയദര്‍ശന്‍ സാര്‍ ആദ്യത്തെ ആക്ഷന്‍ പറഞ്ഞപ്പോഴാണ്. ആ സീന്‍ സര്‍ ഓക്കേ പറഞ്ഞപ്പോള്‍ ഞാന്‍ ആണ് ഇതില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് വിശ്വാസമായി. അതുവരെ എന്റെ അമ്മ ചോദിക്കുമ്പോള്‍ പോലും ഞാന്‍ പറയും, ‘അമ്മ ഉറപ്പിക്കല്ലേ എനിക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല’ എന്ന്. കോസ്റ്റ്യൂമെര്‍ വന്നു ഡ്രസ്സിനു അളവെടുത്തു പോയിട്ടും എനിക്ക് സംശയമായിരുന്നു. പ്രിയദര്‍ശന്‍ സാര്‍, ലാലേട്ടന്‍, സന്തോഷ് ശിവന്‍ സര്‍, എംടി സര്‍ ഇവരുടെയൊക്കെ പടങ്ങളില്‍ നായികയാവുക എന്നതൊക്കെ എന്റെ ആഗ്രഹങ്ങളും വിദൂര സ്വപ്നങ്ങളും മാത്രമായിരുന്നു. അതെല്ലാം കൂടി ഒരു ചിത്രത്തില്‍ സാധ്യമാവുക എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എന്റെ മനസ്സില്‍ ഞാന്‍ ഒരു തുടക്കകാരിയാണ്. ഇതൊക്കെ നേടുക എന്നത് ഞാന്‍ വിദൂരഭാവിയില്‍ മാത്രം പ്രതീക്ഷിച്ച കാര്യമാണ്. സന്തോഷ് സാറിന്റെ ഫ്രെയിമില്‍ നില്‍ക്കുക, പ്രിയന്‍ സാറിന്റെ സിനിമ, ലാലേട്ടന്റെ നായിക എല്ലാം കൂടി ഒത്തൊരു ചിത്രത്തില്‍ വന്നത് വലിയൊരു നേട്ടം തന്നെയാണ്.

റാം എന്ന സിനിമയില്‍ ലാലേട്ടനോടൊപ്പം നല്ലൊരു കഥാപാത്രം അഭിനയിച്ചു കഴിഞ്ഞതേ ഉള്ളൂ. ആ സമയത്ത് ലാലേട്ടനോടൊപ്പം ഒരുപാടുനേരം സംസാരിച്ചിരുന്നിട്ടുണ്ട്, സിനിമ നാടകം എല്ലാം ചര്‍ച്ചാവിഷയമായി. അതുകൊണ്ട് തന്നെ ഓളവും തീരവും എത്തിയപ്പോള്‍ ഒട്ടും അകല്‍ച്ച തോന്നിയിട്ടില്ല. ഓളവും തീരവും സെറ്റില്‍ മുഴുവന്‍ ഞാന്‍ കളിയും ചിരിയും ആയിരുന്നു, ഒട്ടും സീരിയസ് ആയിരുന്നില്ല. അവരെല്ലാം എന്നെ ഒരു ചെറിയ കുട്ടിയെപ്പോലെയാണ് കരുതിയത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്‍ നല്ല പിന്തുണയായിരുന്നു. ഡയലോഗ് പറയുന്നത് എങ്ങനെവേണം എന്നൊക്കെ കാണിച്ചു തരും. ഏറെ ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമായിരുന്നു നബീസ.

പ്രിയന്‍ സാറിന് അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ഷോട്ടും എങ്ങനെ വരണമെന്ന് പൂര്‍ണ ധാരണയുണ്ട്. നമ്മെ ഒന്നിനും നിര്‍ബന്ധിക്കാറില്ല. അദ്ദേഹം ഷോട്ട് പറഞ്ഞു തന്നിട്ട് സന്തോഷേ എനിക്ക് ഈ ആംഗിളില്‍ ഇങ്ങനെ ഒരു സാധനം ആണ് വേണ്ടത് എന്ന് പറയും, എന്നിട്ട് നമ്മളോട് ഇഷ്ടത്തിന് അഭിനയിച്ചു കാണിക്കാന്‍ പറയും നമ്മള്‍ ചെയ്യുന്നത് ഓക്കേ അല്ലെങ്കില്‍ മാത്രമേ അദ്ദേഹം ഇടപെടൂ. നമ്മള്‍ എങ്ങനെയാണ് അത് ചെയ്യാന്‍ പോകുന്നത് എന്ന് അദ്ദേഹം നോക്കും. അത് അദ്ദേഹം ഉദ്ദേശിച്ചതുപോലെ അല്ലെങ്കില്‍ മാത്രമേ അദ്ദേഹം മാറ്റി ചെയ്യാന്‍ പറയൂ. അല്ലെങ്കില്‍ നമ്മുടെ ഇഷ്ടത്തിന് വിടും. അതുകൊണ്ട് തന്നെ വളരെ ആയാസമില്ലാതെ അഭിനയിക്കാന്‍ പറ്റി.

സന്തോഷ് സാറിന്റെ ഫ്രെയിം എത്ര മനോഹരമാണെന്നറിയോ, അദ്ദേഹത്തിന്റെ ലൈറ്റിങും ഭംഗിയേറെയാണ് ആ ഫ്രെയിമില്‍ നില്കുന്നതൊക്കെ സ്വപ്നതുല്യമായിരുന്നു.അപ്പോഴാണ് അദ്ദേഹം ക്യാമറ ചെയുന്ന ചിത്രത്തില്‍ നായിക ആകുന്നത്. ഒരു നായികയായി അദ്ദേഹത്തിന്റെ മനോഹര ഫ്രെയിമില്‍ നില്ക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്.

ഉഷാ നന്ദിനി എന്ന പഴയകാല സൂപ്പര്‍ താരം ചെയ്ത നബീസ എന്ന കഥാപാത്രമായിരുന്നു ഞാന്‍ വീണ്ടും ചെയ്തത്, ലാലേട്ടന്‍ ചെയ്തത് മധു സര്‍ ചെയ്ത കഥാപാത്രവും. പടം ചെയ്യുന്നതിന് മുന്‍പ് ഉഷാ നന്ദിനി മാമിനെ ഒന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ തിരുവനന്തപുരത്താണ് എന്നാണു അറിഞ്ഞത്. പക്ഷേ അന്വേഷിച്ചപ്പോള്‍ അവിടെ ഇല്ല എന്നാണു കിട്ടിയ വിവരം. പഴയ ‘ഓളവും തീരവും’ എടുത്തു കണ്ടു. കഥാപാത്രത്തിനായി പ്രത്യേകിച്ച് ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. എംടി സാറിന്റെ ഓളവും തീരവും എനിക്കറിയുന്ന കഥയാണ്. നബീസ എന്താണെന്നും അറിയാം എങ്കിലും ആ കഥാപാത്രം ചെയ്തപ്പോഴാണ് നബീസയെ കൂടുതല്‍ അറിഞ്ഞത്. നിഷ്‌കളങ്കയായ ഒരു പാവം പെണ്‍കുട്ടിയാണ് നബീസ. ഒരുപാട് ഇഷ്ടപ്പെട്ടാണ് നബീസയായി മാറിയത്.

ഞാനും പ്രിയന്‍ സറും ഒരുമിച്ച് ഇരിക്കുമ്പോഴാണ് എംടി സാര്‍ സെറ്റില്‍ വരുന്നത്. ഞങ്ങളുടെ അടുത്ത് വന്നിരുന്നപ്പോ എനിക്ക് പേടിയോ ആരാധനയോ ബഹുമാനമോ എന്താണെന്നറിയാത്ത ഒരു വെപ്രാളമായിരുന്നു. സാറിന്റെ മകള്‍ എന്നെ ചൂണ്ടിക്കാണിച്ചിട്ട് ഈ കുട്ടിയാണ് നബീസ എന്ന് പറഞ്ഞു. സാര്‍ എന്നെ മൊത്തത്തില്‍ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു. അദ്ദേഹം അധികം സംസാരിക്കുന്ന ആളല്ല. എന്നെ ഇഷ്ടപ്പെട്ടു എന്നാണ് മനസിലായത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ഞങ്ങള്‍ സെറ്റില്‍ ആഘോഷിച്ചു അപ്പോ അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാനും കേക്ക് വായില്‍ വച്ച് കൊടുക്കാനും കഴിഞ്ഞു. അതൊക്കെ ഒരു തുടക്കകാരിയായ എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാന്‍ ആണെന്നാണ് എനിക്ക് തോന്നിയത്.

ഓളവും തീരവും ചരിത്രമാകാന്‍ പോകുന്ന സിനിമയാണ്. എംടി സാറിന്റെ കഥ, പി.എന്‍. മേനോന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമയാക്കി ഹിറ്റ് ആയി ഓടിയ ചിത്രമാണ് അത് വീണ്ടും അഭ്രപാളികളില്‍ എത്തിക്കുക അതും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍. എംടി സാറിനുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണ് ഈ സിനിമ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നു എന്നതും വലിയ കാര്യമാണ്, ഞാന്‍ കളര്‍ പടത്തിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും അഭിനയിച്ചിട്ടുണ്ടെന്ന് നാളെ ഒരു സമയത്തു എനിക്ക് പറയാല്ലോ. പുതിയ തലമുറയില്‍ എനിക്ക് മാത്രമാണ് ഈ ഒരു ഭാഗ്യം കിട്ടിയതെന്ന് തോന്നുന്നു.

പണ്ടത്തെ മുസ്ലിം പെണ്‍കുട്ടികളുടെ ഉമ്മച്ചി കുപ്പായവും മുണ്ടും തട്ടമിട്ടു വാലിട്ട് കണ്ണെഴുതി കുപ്പിവളകളും കഴുത്തില്‍ ഒരു ചരടും ഇതായിരുന്നു നബീസയുടെ വേഷം. കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് തന്നെ കൗതുകം തോന്നി, ചുരുണ്ട മുടിയുള്ള വാലിട്ടു കണ്ണെഴുതിയ ഒരു ഉമ്മച്ചിക്കുട്ടി. എന്നെ കണ്ടപ്പോള്‍ എനിക്ക് തന്നെ ഭയങ്കര ഇഷ്ടമായി. അവിടം തൊട്ട് ഞാന്‍ നബീസയാണ്, അവളുടെ ജീവത്തിലൂടെ സഞ്ചരിച്ച് അവളുടെ ഭാഷ സംസാരിച്ച് കുറെ ദിവസമായപ്പോ എനിക്ക് പിന്നെ നബീസയില്‍ നിന്ന് ഇറങ്ങാന്‍ പറ്റുന്നില്ല. ഷൂട്ടിങ് കഴിഞ്ഞു ഇത്രയും ദിവസമായിട്ടും എന്റെ സംസാരത്തില്‍ നബീസയുടെ ഭാഷ കടന്നുകൂടുന്നുണ്ട്.

നബീസയെ ഞാന്‍ മറ്റൊരാള്‍ പണ്ട് ചെയ്ത കഥാപാത്രമായിട്ടല്ല പുതിയ കഥാപാത്രമായിട്ടാണ് സ്വീകരിച്ചത് . ചരിത്രത്തിന്റെ ഭാഗമായ വലിയൊരു സിനിമ എന്ന തോന്നല്‍ ഒക്കെ മാറ്റിയിട്ട് വളരെ ലളിതമായിട്ടാണ് ഞാന്‍ കഥാപാത്രത്തെ കണ്ടത് അതുകൊണ്ട് തന്നെ ആ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. ഓരോ ദിവസവും ഞാന്‍ ആസ്വദിച്ചാണ് അത് അഭിനയിച്ചത്. ഒട്ടും ടെന്‍ഷനില്ലാതെ ഓടിച്ചാടി ആടിപ്പാടി ആണ് ഞാന്‍ സെറ്റില്‍ നടന്നത്. കഥാപാത്രത്തിന്റെ വലിപ്പമൊന്നും എന്റെ മനസ്സിനെ ബാധിച്ചില്ല. അതിനൊരു കാരണം കൂടി ഉണ്ട്.

സെറ്റില്‍ എത്തി അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഈ സിനിമയില്‍ ഉണ്ടെന്ന് തന്നെ എനിക്ക് ബോധ്യമായത്, അതുവരെ ഉണ്ടായിരുന്ന ടെന്‍ഷന്‍ അവിടെ തീര്‍ന്നു, അവിടെ മുതല്‍ ഞാന്‍ കൂള്‍ ആണ്, ഞാന്‍ വേറൊരു ലോകത്തായിരുന്നു. എന്തിനാണ് ഞാന്‍ ടെന്‍ഷനടിച്ച് എന്റെ സന്തോഷം ഇല്ലാതാക്കുന്നത്. മാത്രമല്ല ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട് എന്റെ ഒപ്പം നില്‍ക്കുന്നത് ലാലേട്ടനാണ്, സംവിധായകന്‍ പ്രിയന്‍ സര്‍ ക്യാമറ സന്തോഷ് സാര്‍, അവരുടെ പടം എങ്ങനെ ഭംഗിയാക്കാം എന്ന് അവര്‍ക്കറിയാം, അതുകൊണ്ട് ഞാന്‍ ഈസി ആയി ചെയ്തു.

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തു ഞാനും ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സ് ഏട്ടനും അഭിനയിച്ച ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചു. ഉടല്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഒരുപാട് ഫൈറ്റ് സീക്വന്‍സ് ഉണ്ടായിരുന്നു. ഉടലിലെ ഷൈനി ഞാന്‍ തന്നെ ആണോ എന്ന് പിന്നീട് എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്. ഒരു അഭിനേതാവിന്റെ കയ്യില്‍ കിട്ടുന്നത് രൂപമില്ലാത്ത കഥാപാത്രത്തെപ്പറ്റിയുള്ള കുറച്ച് ഐഡിയ മാത്രമാണ് ആ കഥാപാത്രത്തിന് രൂപം കൊടുക്കുന്നത് അഭിനയേതാവാണ്. സംവിധായകന്‍ വിശ്വസിച്ചു ഏല്‍പ്പിക്കുന്ന വേഷം നൂറുശതമാനം ആത്മാര്‍ഥതയോടെ ചെയ്തു കൊടുക്കുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധര്‍മ്മം. ഏറെ കഷ്ടപ്പെട്ട് ചെയ്ത ആ കഥാപാത്രം അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്.

ഒരുപാടു ക്രൂരതയുള്ള ഒരു കഥാപാത്രം ആയിരുന്നു ഉടലിലേത്, പക്ഷേ അത് ഷൈനിയാണ് ദുര്‍ഗയല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മുത്തശ്ശിയോട് ക്രൂരതകാണിക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല. അതുപോലെ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമൊന്നും ദുര്‍ഗ അല്ല ഷൈനിയാണ്. ഒരുപാടു കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീന്‍ ഒക്കെ ചെയ്തത്. ആ സീനുകളില്‍ പരിക്കുകളും പറ്റിയിട്ടുണ്ട്. എനിക്ക് മാത്രമല്ല ഇന്ദ്രന്‍സ് ഏട്ടനും ധ്യാനിനും പരിക്കുകള്‍ പറ്റി. പക്ഷേ എന്നെ അതിശയിപ്പിച്ച കാര്യം ആ സീനുകള്‍ എവിടെയും പരാമര്‍ശിച്ചു ഞാന്‍ കണ്ടില്ല. അതില്‍ ചെയ്ത ഫൈറ്റോ മറ്റു വൈകാരിക രംഗങ്ങളോ ആരും എടുത്തു പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രമാണ്. അത് മാത്രമേ ആളുകള്‍ കാണുന്നുള്ളൂ കാരണം അവര്‍ക്ക് വേണ്ടത് മാത്രമാണ് അവര്‍ കാണുന്നത്.

ഞാന്‍ ഒരു ആര്‍ടിസ്റ്റാണ് എന്റെ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് എന്റെ കടമയാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്നത് ദുര്‍ഗ കൃഷ്ണയെ അല്ല ആ കഥാപാത്രത്തെയാണ്. യഥാര്‍ഥ ജീവിതത്തിലെ ദുര്‍ഗ, ഷൈനി അല്ല. പക്ഷേ ആളുകള്‍ ആ വ്യത്യാസം കാണുന്നില്ല. അവര്‍ക്ക് എല്ലാം ചെയ്യുന്നത് ദുര്‍ഗയാണ് എന്ന ഭാവമാണ്. മുന്‍പ് പറഞ്ഞത് മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ, ആ സീനുകളില്‍ ഒന്നും ഞാന്‍ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു, എന്നെ മാത്രം എന്താണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ല.

കുടുക്ക് എന്ന സിനിമയിലെ പാട്ട് റിലീസ് ആയപ്പോഴും ആളുകള്‍ ഇത്തരത്തിലാണ് പ്രതികരിച്ചത്. കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ എന്നുള്ളത് പറയുന്നവര്‍ ആലോചിച്ചാല്‍ നന്നായിരുന്നു. ഇതില്‍ എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നിര്‍ത്താന്‍ പോകുന്നില്ല. അതുപോലെ തന്നെ എന്റെ അഭിനയം നിര്‍ത്താന്‍ ഞാനും ഉദ്ദേശിക്കുന്നില്ല. ഇന്റിമേറ്റ് സീനിനു വേണ്ടി ഞാന്‍ സിനിമ ചെയ്യുകയല്ല. സിനിമയ്ക്ക് അത് അത്യാവശ്യമാണെങ്കില്‍ അത് ചെയ്യും അത്രമാത്രം. നല്ല കഥാപാത്രം കിട്ടിയാല്‍ അത് എന്ത് തരം കഥാപാത്രമായാലും അതിനോട് നൂറുശതമാനം നീതിപുലര്‍ത്തും. ഒരു കലാകാരി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണ് അത്.

ചെയ്തു പൂര്‍ത്തിയാക്കി റിലീസിന് കാത്തിരിക്കുന്ന ചിത്രം കുടുക്കാണ്. അനുരാഗം എന്നൊരു ചിത്രം റിലീസിന് തയാറെടുക്കുന്നു. റാമും ഇറങ്ങാനുണ്ട്. ഓളവും തീരവും അഭിനയിച്ചു പൂര്‍ത്തിയാക്കി. പുതിയ ചിത്രങ്ങളുടെ കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു ഒന്നും തീരുമാനം ആയിട്ടില്ല. വ്യത്യസ്തതയുള്ള പുതിയ പുതിയ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week