ഇസ‍്‍ലാമാബാദ്: ജമ്മുകശ്‍മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്യ സേനാനികളെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. പഹൽഗാമിലെ തീവ്രവാദ ആക്രമണത്തെ ചൊല്ലി ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷസാധ്യത വർധിക്കവേയാണു മന്ത്രിയുടെ വിവാദ പരാമർശം.
‘‘ജമ്മുകശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് ആക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികളാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യൻ ജനങ്ങൾക്കു വെള്ളം ആവശ്യമാണ്. അതു നിങ്ങൾക്കു നിർത്താൻ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ല’’– ഇഷാഖ് ദാർ പറഞ്ഞു.
സിന്ധു നദീജല കരാർ മരവിപ്പിച്ചതു യുദ്ധത്തിന് സമാനമാണെന്നു പാക്കിസ്ഥാൻ സർക്കാരും വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാനു ലഭിക്കേണ്ട ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതു യുദ്ധപ്രവർത്തനമായി കാണുമെന്നായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന് വിളിച്ച പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിനെതിരേ മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ രംഗത്തെത്തി. പാകിസ്താന്റെ വിദേശകാര്യ മന്ത്രി കൂടിയാണ് ഇഷാഖ് ദാര്‍.
‘പാകിസ്താന്‍ ഉപപ്രധാനമന്ത്രി തീവ്രവാദികളെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന് വിളിക്കുമ്പോള്‍ അത് ഒരു അപമാനം മാത്രമല്ല – ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ തുറന്നു സമ്മതിക്കലുമാണ്’, കനേരിയ എക്‌സില്‍ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ ഇഷാഖ് ദാര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിശേഷിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തെ പാകിസ്താന്‍ അപലപിക്കുകയും തീവ്രവാദ സംഘടനകള്‍ക്ക് അഭയം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. ‘ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം’ എന്നായിരുന്നു ഇഷാഖ് ദാറിന്റെ കമന്റ്.
ഇന്ത്യ, പാകിസ്താനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്താന്‍ നിലപാടെടുത്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ഡാനിഷ് കനേരിയ കുറ്റപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിച്ചു. പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണെന്ന് പറഞ്ഞ കനേരിയ, ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

