അവധിക്ക് നാട്ടിലെത്തുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കണം; റീ-ടെസ്റ്റിന് അനുമതി നല്‍കുന്നത് സിനിയോറിറ്റി പരിഗണിച്ച്; ഡ്രൈവിംഗ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി. മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ പരിഷ്‌കരണത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി. റോഡുകളില്‍ ഗുണനിലവാരമുള്ള ഡ്രൈവിംഗ് ഉറപ്പുവരുത്തുന്നതിനായി മാസങ്ങള്‍ക്ക് മുമ്പാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിഷ്‌കരണങ്ങള്‍ വരുത്തിയത്. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ട അഞ്ചുപേര്‍ക്കു നല്‍കിയ കോട്ടയിലും മാറ്റമുണ്ട്.

ഹ്രസ്വാവധിക്ക് നാട്ടിലെത്തുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കണം. നിലവില്‍ ആര്‍.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഇത്തരത്തില്‍പെടുന്ന അപേക്ഷകര്‍ ഇല്ലെങ്കില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരിന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നല്‍കുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താന്‍ സോഫ്റ്റ്വെയറില്‍ മാറ്റം വരുത്താനാണ് തീരുമാനം.

ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുന്നവര്‍ കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സാഹചര്യമും എടുത്തുകളഞ്ഞിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകള്‍ക്കും എ.എം.വി.ഐകള്‍ക്കും ഉണ്ടെങ്കില്‍ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും.

രണ്ട് എം.വി.ഐമാര്‍ ഉണ്ടായിരുന്ന ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ രണ്ട് ബാച്ചായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഇതോടെ വിരാമമായത്. ഡ്രൈവിംഗ് ടെസ്റ്റിനു ശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്കൂടി ഇവര്‍ നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫീസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക. ബുധന്‍, പൊതു അവധി അല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ് നടത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News