അവകാശലംഘനം നടത്തിയത് സിഎജിയെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: അവകാശലംഘനം നടത്തിയത് സിഎജിയെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി നിഗമനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. നിയമസഭയുടെ അവകാശത്തെ സിഎജി ലംഘിക്കുന്നുവെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് ആജ്ഞാപിക്കാനാകില്ല. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കരട് തയാറാക്കും മുന്‍പ് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 11ലെ എജിയുടെ വാര്‍ത്താക്കുറിപ്പ് 16ന് പുറത്തുവന്നതില്‍ അസ്വഭാവികതയുണ്ട്. വിവരങ്ങള്‍ ചോരുന്നത് എജിയുടെ ഓഫീസില്‍നിന്നാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

എജി സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ്. സിഎജി റിപ്പോര്‍ട്ട് വികസനത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കി. അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ അസാധാരണ നടപടി വേണ്ടിവരും. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടന്നു.

തനിക്കെതിരെ ഉന്നയിക്കുന്ന അവകാശലംഘനം ചെറുതാണ്. സംസ്ഥാന താത്പര്യങ്ങളെ തകര്‍ക്കുന്ന പ്രശ്‌നമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദമാക്കി സ്പീക്കര്‍ക്ക് മറുപടി നല്‍കും. സിഎജി റിപ്പോര്‍ട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News