InternationalNews

ഭക്ഷണവും വെള്ളവുമില്ല, ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു; പോകാനിടമില്ല,നരകയാതനയില്‍ ഗാസയിലെ ജനത

ജറുസലേം: ‘വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു, ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനിയും- ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു..’ ഗാസയിലെ ദയനീയ സ്ഥിതിയേക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍)യുടെ ഒക്ടോബർ 12-ലെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങനെ. ‘യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് നിയര്‍ ഈസ്റ്റ്’ (യു.എൻ.ആർ.ഡബ്ല്യു.എ) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘർഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഗാസയില്‍ ഏകദേശം 1,100-ൽ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടിലെ കണക്ക്. ഇതില്‍ 171 സ്ത്രീകളും 326 കുട്ടികളും ഉള്‍പ്പെടുന്നു. അയ്യായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. യുഎന്നിന്റെ 12 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

യു.എൻ.ആർ.ഡബ്ല്യു.എയുടെ സ്‌കൂളുകളിലെ അഞ്ച് അധ്യാപകര്‍, ഒരു ഗൈനക്കോളജിസ്റ്റ്, ഒരു എന്‍ജിനീയര്‍, ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലര്‍, മൂന്ന് സപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ചിലര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലാണ് ഇസ്രയേല്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയത്. സാധാരണ ജനങ്ങള്‍ പാര്‍ക്കുന്ന കെട്ടിടങ്ങള്‍ പലതും റോക്കറ്റാക്രമണങ്ങളില്‍ തകര്‍ന്നു. ഈ കെട്ടിടങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം മരവിപ്പിച്ച് ഗാസയുടെ മേല്‍ പൂര്‍ണ ഉപരോധമാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. വൈദ്യുതിവിതരണം നിലച്ചതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിക്കുന്നതും പ്രായമേറിയവര്‍ക്ക് ശ്വസനോപകരണങ്ങളുടെ സഹായം നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികള്‍ ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റെഡ് ക്രോസ് റീജണല്‍ ഡയറക്ടര്‍ ഫബ്രിസിയോ കാര്‍ബൊണി പറഞ്ഞു.

ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രസ്താവിച്ചിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഒരു ഇലക്ടിക് സ്വിച്ചും ഓണാക്കില്ലെന്നും ഒരു വാട്ടര്‍ ടാപും തുറക്കില്ലെന്നും ഒരൊറ്റ ഇന്ധന ട്രക്കും ഗാസയിലേക്ക് കടക്കില്ലെന്നും മാനുഷിക പ്രവൃത്തികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുമെന്നും കാട്‌സ് കൂട്ടിച്ചേര്‍ത്തു.

യു.എൻ.ആർ.ഡബ്ല്യു.എയുടെ റിപ്പോര്‍ട്ടനുസരിച്ച് രണ്ട് ലക്ഷത്തോളം പേര്‍ 92 സ്‌കൂളുകളിലായി ഒളിവില്‍ കഴിയുകയാണ്. ഈ അഭയകേന്ദ്രങ്ങളെല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കൂടാതെ കരുതല്‍ ഭക്ഷണശേഖരം ഏതാണ്ട് തീരാറായി. ഗാസ മുനമ്പിലെ യു.എൻ ദുരിതാശ്വാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ തകരാറിലാണ്. ജലവിതരണം ഇസ്രയേല്‍ അധികൃതര്‍ പൂര്‍ണമായും തടഞ്ഞിരിക്കുന്നതും വന്‍ പ്രതിസന്ധി ഉയര്‍ത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഗാസയിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, അതും ഏതാനും മണിക്കൂറുകള്‍ മാത്രം. ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡീസല്‍ ശേഖരം ഇനി 13 ദിവസങ്ങള്‍ക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ. അതിനുശേഷം ആരോഗ്യമേഖല സ്തംഭിച്ചേക്കുമെന്നും യുഎന്‍ പറയുന്നു.

ഗാസയില്‍ ഉപരോധമേര്‍പ്പെടുത്തുന്നതായുള്ള ഇസ്രയേലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്ന അവശ്യവിഭവങ്ങള്‍-ഇന്ധനം, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിതരണം അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അഭ്യര്‍ഥിച്ചിരുന്നു. ഗാസയിലേക്ക് എല്ലാവിധ സഹായങ്ങളും എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് ഗുട്ടറെസ് എക്‌സിലൂടെ ആവശ്യപ്പെട്ടു.

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായും പ്രത്യാക്രമണം നടത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഗാസയിലെ ജനങ്ങള്‍ എങ്ങോട്ടേക്കാണ് പോകേണ്ടത് എന്നതൊരു പ്രധാന ചോദ്യമാണ്. ഗാസയുടെ ഒരു വശത്ത് മെഡിറ്ററേനിയന്‍ സമുദ്രവും മറുവശത്ത് ഈജിപ്തിന്റെ അതിര്‍ത്തിയുമാണ് ഇസ്രയേലിന്റെ വശത്തുള്ള ഇറസ് ക്രോസ്സിങ്, ഈജിപ്തിന്റെ ഭാഗത്തെ റഫാ ക്രോസ്സിങ് എന്നിങ്ങനെ രണ്ട് കവാടങ്ങളാണ് ഗാസയ്ക്കുള്ളത്. ഗാസയുടെ വ്യോമപരിധിയും സമുദ്രപരിധിയും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതും ആകാശത്തുനിന്ന് തുടരുന്ന റോക്കറ്റ് വര്‍ഷവും ഗാസയിലെ ജനതയ്ക്ക് രക്ഷപ്പെടല്‍ അസാധ്യമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button