എല്ലാ പ്രതികളുടെയും പ്രായം 40 വയസിന് താഴെ; പ്രായത്തിന് പുറമേ കുടുംബ സാഹചര്യവും ഒന്നാം പ്രതി ഒഴികെ ബാക്കിയുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന വാദവും പരിഗണിച്ചു;പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കേണ്ട പ്രത്യേക സാഹചര്യമില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിന്യായത്തില്‍ പറഞ്ഞത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതി പരിഗണിച്ചത് തെളിവുകള്‍ മാത്രം. പ്രതികളുടെ പ്രായവും രുടുംബസ്ഥിതിയും പരിഗണിച്ചു. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് ജഡ്ജി ഹണി എം വര്‍ഗ്ഗീസ് വിധിന്യായത്തില്‍ വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഇല്ലെന്നും കോടതി പറഞ്ഞു. ആറുപ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും, 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.

അങ്ങേയറ്റം സെന്‍സേഷണല്‍ കേസ് എന്നത് കോടതി വിധിയെ ബാധിക്കില്ലെന്നും ജഡ്ജി പറഞ്ഞു. പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവുചെയ്യും. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചത് എന്നതും ശ്രദ്ധേയമാണ്.

ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.

അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരില്‍ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികമായ ആഘാതവും നല്‍കി.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്. എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു.

40 വയസ്സില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് v. സ്റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാല്‍ പ്രതികള്‍ക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു:

* പ്രതികള്‍ A1 മുതല്‍ A6 വരെ: ഐ.പി.സി സെക്ഷന്‍ 376(D) (കൂട്ടബലാത്സംഗം) പ്രകാരം 20 വര്‍ഷം കഠിനതടവും, ഓരോരുത്തരും 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.

* വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി (Sentences shall run concurrently).

* വിചാരണ കാലയളവില്‍ ജയിലില്‍ കിടന്ന സമയം ശിക്ഷാ കാലാവധിയില്‍ വകവെച്ചു നല്‍കുന്നതാണ് (Set off allowed).

* ഈടാക്കുന്ന പിഴത്തുക ഇരയായ സ്ത്രീക്ക് (PW1) നല്‍കണം.

* തൊണ്ടിമുതലായ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. അപ്പീല്‍ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാന്‍ പാടുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News