‘ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും റാലിക്ക് ക്ഷണിക്കും’: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. റാലിയിൽ മുസ്ലിം ലീഗ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും.

ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം. 

 അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ സിവിൽ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല. മുസ്ലിം ലീ​ഗിന് റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. 

ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു. ഇടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്.

ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ പലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News