Home-bannerNews

ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാർ, സ്പർശനം പോലുമില്ലാതെ ഹൈടെക് മോഷണം : നാടോടി സ്ത്രീകളുടെ പുതിയ മോഷണ രീതികൾ

കൊല്ലം : കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് വീട്ടമ്മയുടെ പണമടങ്ങിയ പേഴ്സ് കവര്‍ന്ന രണ്ട് നാടോടി യുവതികളെ അറസ്റ്റ് ചെയ്തു .

തമിഴ്നാട് സ്വദേശിനികളായ ശെല്‍വി(32), പ്രിയ(30) എന്നിവരെയാണ് പിടികൂടിയത്. നെടുവത്തൂര്‍ കിള്ളൂര്‍ സ്വദേശി റോസമ്മയുടെ പേഴ്സാണ് ഇവര്‍ ബസിനുള്ളില്‍ വച്ച്‌ അപഹരിച്ചത്.

സ്റ്റാന്‍ഡില്‍വച്ച്‌ രണ്ട് യുവതികള്‍ ബസില്‍നിന്ന് ഇറങ്ങിയോടുന്നത് മറ്റ് യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പോലീസും യാത്രക്കാരും നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബസില്‍ നിന്ന് ഇരുവരെയും പിടികൂടിയത്.

ബസ് സ്റ്റാന്‍ഡുകളിലും തിരക്കുള്ള മറ്റിടങ്ങളിലും ബസുകള്‍ക്കുള്ളിലുമൊക്കെയായി നാടോടികള്‍ വീണ്ടും സജീവമാകുകയാണെന്ന് പോലീസ് പറഞ്ഞു .

പഴയപോലെ മുഷിഞ്ഞ വേഷത്തിലല്ല ചുരിദാറോ സാരിയോ ധരിച്ച്‌ മാന്യമായ വേഷത്തിലെത്തുന്ന ഈ സ്ത്രീകളെ ആരും സംശയിക്കില്ല. മൊബൈല്‍ ഫോണും ഹൈടെക് ബാഗുമൊക്കെ നാടോടികളുടെ കൈയിലുമുണ്ടാകും. ചുരിദാറിനുള്ളില്‍ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടന്‍ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളില്‍ ധരിച്ച ചുരിദാര്‍ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല.

നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാല പൊട്ടിയ്‌ക്കുമ്ബോള്‍ ശരീരത്ത് സ്പര്‍ശിക്കുകപോലും ഇല്ല. ഒന്നിലധികം പേരാണ് ഒരു ബസില്‍ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ മുപ്പതില്‍പരം മാലപൊട്ടിയ്‌ക്കലും പേഴ്സ് അപഹരിച്ചതുമായ പരാതികള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിയിട്ടുണ്ട്. . പരാതി വാങ്ങിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറുപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button