പെരുമ്പാവൂർ: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലിൽതുണ്ടിയിൽ തോമസിന്റെ മകൾ ജോമോൾ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
ആലാട്ടുചിറ ഏമ്പക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. ഏമ്പക്കോട് നെടുമ്പിള്ളിൽ (സിദ്ധാർഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകൾ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോൾ.
മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജിൽ ഒരുമിച്ചു പഠിച്ച സ്വാതിയും ജോമോളും ഉറ്റ സുഹൃത്തുക്കളാണ്. സ്വാതി നോയിഡയിലും ജോമോൾ ബംഗളൂരുവില ജോലി ചെയ്യുകയാണ്. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉൾപ്പെടെ അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.
ഉരുണ്ട പാറയിൽ നിന്ന ജോമോൾ കാൽവഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. പുഴയിൽ മുങ്ങിപ്പോയ സ്വാതിയെ രക്ഷപ്പെടുത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയ് ഒന്നിന് നടക്കുന്ന സ്വാതിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ ശനിയാഴ്ചയാണ് ജോമോൾ കോടനാടെത്തിയത്. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.