‘തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കും’; സി.പി.എമ്മിനെതിരേ പ്രകോപന പ്രസംഗവുമായി പി വി അന്‍വര്‍

മലപ്പുറം: അടിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കുമെന്ന ഭീഷണിയുമായി മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അന്‍വര്‍ പറഞ്ഞു. തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കും. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി.പി.എം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യര്‍ത്ഥന പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എമ്മിനെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. നിങ്ങള്‍ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യു.ഡി.എഫിന്റെ പ്രവര്‍ത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാല്‍ വീട്ടില്‍ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്.

ഞങ്ങള്‍ തലക്കേ അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല ഞാന്‍ പഠിച്ചിട്ടുള്ളത്. മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

നേരത്തെ യു.ഡി.എഫിന്റെ ഭരണം എല്‍.ഡി.എഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എല്‍.ഡി.എഫിന്റെ ഭരണം യു.ഡി.എഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് അന്‍വര്‍. ഇതിന് പിന്നാലെയാണ് ഈ പ്രസംഗം. ഇതിനിടെ, അന്‍വര്‍ നല്‍കിയ 35 ലക്ഷം നല്‍കിയാണ് എല്‍.ഡി.എഫ് അംഗം കൂറുമാറിയതെന്ന് സി.പി.എം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News