ശ്രീലങ്കയില്‍ സ്ഥിതി അതീവഗുരുതരം; കലാപം വ്യാപിയ്ക്കുന്നു,കര്‍ഫ്യൂ നീട്ടി

കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച് കര്‍ഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കര്‍ഫ്യൂ മെയ് 11 വരെ നീട്ടിയത്.

പൊതു റോഡുകള്‍, റെയില്‍വേ, പാര്‍ക്കുകള്‍, വിനോദ സഞ്ചാര മേഖലകള്‍ ബീച്ച് എന്നിവിടങ്ങളില്‍ പോകാനോ ആളുകള്‍ ഒത്തുകൂടാനോ പാടില്ല. സര്‍ക്കാരിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തില്‍ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങളിലായി സംഘര്‍ഷം വ്യാപിക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്.

പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തില്‍ അഭയം പ്രാപിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും. ലങ്കയിലെ ട്രിങ്കോമാലി നേവല്‍ ബേസില്‍ ആണ് ഇവര്‍ അഭയം പ്രാപിച്ചിരിക്കുന്നത് എന്ന് ശ്രീലങ്കന്‍ വാര്‍ത്താ ഏജന്‍സിയായ ന്യൂസ് കട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം പ്രതിഷേധക്കാര്‍ നാവിക താവളത്തിന് മുന്നിലും പ്രതിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധം കനക്കുമ്പോള്‍ എംപിമാര്‍ രാജ്യം വിടുന്നത് തടയാന്‍ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടം പ്രതിഷേധക്കാര്‍ തടഞ്ഞതായും ഒരു പ്രത്യേക റിപ്പോര്‍ട്ട് പറയുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം മഹിന്ദ രാജപക്സെ അണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ന് പൊതു ജനങ്ങള്‍ക്ക് ഭക്ഷണം, ഇന്ധനം, അവശ്യമരുന്നുകള്‍ എന്നിവയൊന്നും രാജ്യത്ത് ലഭ്യമല്ലാതെയാക്കിയെന്നും ഇവര്‍ പറയുന്നു. മഹിന്ദ രാജപക്സെയുടെ രാജിക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കുടുംബം ഒളിവില്‍ പോയിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രാജപക്സെ രാജി സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് മഹിന്ദയുടെ അനുയായികളും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും തമ്മില്‍ കൊളംബോയിലുടനീളം സംഘര്‍ഷമുണ്ടാക്കി. ഭരണകക്ഷി അംഗങ്ങളുടെ 41-ലധികം വീടുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു.

തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ 230 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. അതേ സമയം നിയമനിര്‍മ്മാതാവ് അമരകീര്‍ത്തി അതുകോരള മൂന്ന് പ്രക്ഷോപകര്‍ക്ക് നേരെ പേരെ വെടിയുതിര്‍ത്തു. അവരില്‍ ഒരാള്‍ മരണപ്പെട്ടു. ശേഷം അതുകോരള സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും സമാധാനപരമായി പ്രതിഷേധം തുടരാനും സജിത് പ്രേമദാസയും മറ്റ് പ്രതിപക്ഷ എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാജപക്സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീലങ്കന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചത് രാജപക്സെ അനുകൂലികളാണെന്ന് എന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സി ഡി വിക്രമരത്നെ പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News