KeralaNews

പ്ലസ് ടു മൂല്യനിർണയം ഇന്നും മുടങ്ങി; ഫലപ്രഖ്യാപനം വൈകിയേക്കും

തിരുവനന്തപുരം: പ്ലസ് ടു മൂല്യനിർണയത്തിന്റെ അവസാന ദിവസമായ ഇന്നും അദ്ധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചു. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചതും സ്കീം ഫൈനലൈസേഷൻ നടത്തിയ അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അദ്ധ്യാപകർ ബഹിഷ്കരിച്ചിരുന്നു. ക്യാമ്പിൽ അദ്ധ്യാപകർ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുല‌ർ ഇറക്കിയിട്ടുണ്ട്.

വിദഗ്ദ്ധരും അദ്ധ്യാപകരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിന്റെ അടിസ്ഥാനത്തിലാണ് സാധാരണ ഹയർ സെക്കന്ററി മൂല്യനിർണയം നടത്താറുള്ളത്. ഇത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദേശം നൽകിയതായിരുന്നു പ്രതിഷേധത്തിന് കാരണം. മാർക്ക് വാരിക്കോരി നൽകുന്ന തരത്തിൽ ഫൈനലൈസേഷൻ സ്കീം തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ട് അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയതോടെ പ്രതിഷേധം ശക്തമായി. ഉത്തര സൂചികയിൽ കാര്യമായ പിഴവുണ്ടെന്നും വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമെന്നുമാണ് അദ്ധ്യാപകർ പറയുന്നത്.

ഇത്തവണ കെമിസ്ട്രി പരീക്ഷ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് പരാതികൾ ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് ലഭിക്കുന്ന തരത്തിലുള്ല ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. ഒമ്പത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിർണയത്തിനായി നിശ്ചയിച്ചിരുന്നത്. അദ്ധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുകയാണെങ്കിൽ അത് ഫലപ്രഖ്യാപനത്തെയും ബാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button