കലൂരിലെ നൃത്ത പരിപാടിക്ക് വിനോദനികുതി അടച്ചില്ല, സംഘാടകർക്ക് നോട്ടീസ് അയക്കുമെന്ന് കൊച്ചി മേയർ

കൊച്ചി: എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനിൽ കുമാർ. തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷന്‍റെ  ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു.

സ്റ്റേഡിയത്തിൽ നടന്നത് ടിക്കറ്റ് വച്ച് പണം പിടിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലികാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടിസ് അയക്കുമെന്നും മേയർ പറഞ്ഞു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എം.എല്‍.എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഉമ വെന്റിലേറ്ററിലും ഗുരുതരാവസ്ഥയിലുമാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി. ‘ആറു മണിയോടെ സെഡേഷന്‍ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴുമണിയോടെ മകന്‍ വിഷ്ണു എം.എല്‍.എയെ അകത്തു കയറി കണ്ടു. വിഷ്ണു പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു, ഇതെല്ലാം തലച്ചോറിലുണ്ടായ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നുള്ളതാണ് വ്യക്തമാക്കുന്നത്.അത് ആശ്വാസാവഹമാണ്. ശ്വാസകോശത്തിന്റെ എക്സ്റേയിലും നേരിയ പുരോഗതിയുണ്ട്. അതും ആശ്വാസാവഹമാണ്.

എങ്കിലും ശ്വാസകോശത്തിലുള്ള ചതവുണ്ട് ശ്വാസകോശത്തില്‍ രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സ തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററില്‍ തന്നെയാണ്, ഗുരുതരാവസ്ഥയില്‍ തന്നെയാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ.’ ഡോക്ടര്‍ വ്യക്തമാക്കി.

അമ്മ വിളികേള്‍ക്കുന്നുണ്ടെന്നും പതുക്കെയാണെങ്കിലും അത് പ്രതീക്ഷയാണെന്നും മകന്‍ വിഷ്ണു പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോള്‍ കേട്ടുവെന്നും കൈകളും കാലുകളും പൊക്കിയെന്നും മകന്‍ പറഞ്ഞു. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.

പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News