തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ, ഉദ്ഘാടനപ്രസംഗത്തിനുശേഷം മുഖ്യമന്ത്രി വേദിവിട്ടതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.
വെള്ളാപ്പള്ളി പറഞ്ഞത്: ‘‘തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്റെ അനുയായികളും പ്രവാചകൻ പറഞ്ഞത് അനുസരിക്കുന്നുണ്ടോ. കിട്ടിയത് അവർ മാത്രമെടുക്കുന്നതാണ് രീതി. ദർശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തിൽ വരുമ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയാണ്. എല്ലാ ദർശനങ്ങളും ഒന്നാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ആലുവ മണപ്പുറത്ത് സർവമത സമ്മേളനം ഗുരു നടത്തിയത് ഒരു സന്ദേശം നൽകാനായിരുന്നു. എല്ലാമതസാരവും ഒന്നാണെന്ന് മാത്രമാണ് ഈ സമ്മേളനത്തിൽ പറഞ്ഞത്. എന്തായിരുന്നു ഇതിന് കാരണം. മാപ്പിളലഹളയാണ് കാരണം’’ -വെള്ളാപ്പള്ളി പറഞ്ഞു.
‘‘മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവർത്തനം ചെയ്യുകയുംചെയ്ത മഹത്തായ ദുരിതമായിരുന്നു മാപ്പിള ലഹള. ഇത് കേട്ടറിഞ്ഞ ഗുരുദേവൻ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കുമാരനാശാനെ അവിടേക്ക് അയച്ചു. കുമാരനാശാൻ തിരിച്ചെത്തി അവിടെ നടക്കുന്ന കാര്യങ്ങൾ ഗുരുവിനോട് പറഞ്ഞു. അതിൽ ഗുരുവിനുണ്ടായ ദുഃഖമാണ് സർവതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തി’’- വെള്ളാപ്പള്ളി പറഞ്ഞു.


