ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ ലോറി മറിഞ്ഞു, സാധനങ്ങളെല്ലാം വെള്ളത്തിൽ വീണുനശിച്ചു

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ വാഹനം അപകടത്തിൽ പെട്ട് വെള്ള കെട്ടിലേക്ക് മറിഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിൽ തിരുവല്ലയിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന കാവുംഭാഗം വില്ലേജ് ആഫീസറും ഉദ്യോഗസ്ഥരും വെള്ളത്തിൽ വീണു. അപകടം കണ്ടെത്തിയ നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ അടക്കമുള്ള യാത്രക്കാരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

തിരുവല്ല ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഈ ഭാഗത്തേക്കുള്ള റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനാൽ പാടവും റോഡും തിരിച്ചറിയാൻ കഴിഞ്ഞില്ല. റോഡും സമീപത്തെ വെള്ളം നിറഞ്ഞ പാടശേഖരങ്ങളും തിരിച്ചറിയാൻ കഴിയാതെ ആഴമേറിയ ഭാഗത്തേക്ക് വാഹനം മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും, മറ്റ് ജീവനക്കാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഭൂരിഭാഗവും വെള്ളത്തിൽ വീണുനശിച്ചു. കുമ്പനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. നാട്ടുകാർ ചേർന്ന് വെള്ളക്കെട്ടിൽ അകപ്പെട്ട ലോറി 7 മണിയോടെ കരയ്ക്കെത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള യാത്ര കഴിഞ്ഞ ദിവസങ്ങളിലും ദുഷ്കരമായിരുന്നു.

വള്ളത്തിലും മറ്റുമായിരുന്നു ഭക്ഷണമടക്കമെത്തിച്ചത്. വെള്ളക്കയറ്റത്തിന് നേരിയ ശമനം ഉണ്ടെന്ന് കണ്ടതോടെയാണ് റവന്യു അധികൃതർ വാഹനത്തിൽ പോയത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ദുരിതം കുറയാതെ ഇരിക്കുമ്പോഴാണ് വെള്ളത്തിൽ വാഹനം മറിയുന്നതും. പകരം സാധനങ്ങൾ ക്യാമ്പിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. താലൂക്കിൽ 57 ക്യാമ്പുകളിലായി 2578 പേർ കഴിയുന്നുണ്ട്. ഇവിടെ വെള്ളം ഒഴിയാൻ ഇനിയും ദിവസങ്ങൾ എടുക്കും. അതുവര ക്യാമ്പുകൾ തുടരേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News