24.7 C
Kottayam
Monday, May 20, 2024

സ്വർണാഭരണവും പണവും കവർന്നതല്ല, കടം വീട്ടാൻ അവർ വീട്ടിൽ കൊണ്ടുതന്നത്; ആരോപണം നിഷേധിച്ച് ‘തെറ്റിയോട് ദേവി’യെന്ന വിദ്യ

Must read

തിരുവനന്തപുരം: വെള്ളയാണിയിൽ മന്ത്രവാദത്തിന്‍റെ പേരിൽ സ്വർണാഭരണവും, പണവും കവർന്നെന്ന ആരോപണം നിഷേധിച്ച് തെറ്റിയോട് ദേവി എന്ന് അവകാശ പെടുന്ന ആൾ ദൈവം. കളിയിക്കവിള സ്വദേശിനിയായ വിദ്യയാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വെള്ളയാണി സ്വദേശി വിശ്വംഭരനാണു വിദ്യക്കെതിരെ ആരോപണവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയത്. എന്നാൽ വിശ്വംഭരന്‍റെ വീട്ടിൽ വച്ച് ഒരു തരത്തിലുള്ള പൂജയും നടത്തിയിട്ടില്ലെന്നും കുടുംബ സുഹൃത്തു കൂടിയായ വിശ്വംബരന്‍റെ മകൾ വിനുതുവും, അമ്മ സുഗന്ധിയും കടം വീട്ടാൻ സ്വർണാഭരണം തന്‍റെ വീട്ടിൽ എത്തിച്ചു നൽകുകയാണ് ചെയ്തത് എന്നുമാണ് വിദ്യ പറയുന്നത്.

തന്‍റെ വീട്ടിൽ നിരവധി തവണ വന്നിട്ടുള്ള വിനുതുവിന്‍റെയും, അമ്മ സുഗന്ധിയുടെയും വീട്ടിൽ ഒരുതവണ മാത്രമേ പോയിട്ടുള്ളൂ എന്നും വിദ്യ പറയുന്നു. വിനുതുവിൻറെ വീട്ടിൽ വച്ച് പൂജ നടത്തി ഒന്നരവർഷം കഴിഞ്ഞ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും താനും കൂട്ടാളികളും ചേർന്ന്

അപഹരിച്ചു എന്നു പറയുന്നത് തീർത്തും അടിസ്ഥാനരഹിതമാണ്. ബാങ്ക് ലോക്കറിൽ നിന്നും വിനുതു സ്വർണ്ണം പിൻവലിച്ച തീയതിയും, താൻ പണയംവച്ച തീയതിയും പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും വിദ്യ പറഞ്ഞു.

നൽകിയ സ്വർണ്ണത്തിൽ ഇനി 10 പവൻ മാത്രമേ തിരികെ നൽകാനുള്ളൂ എന്നും ഇക്കാര്യം നേമം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിദ്യ പറഞ്ഞു. തങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ചേരിപ്പോരാണ് ഈ അപവാദ പ്രചരണങ്ങൾക്ക് പിന്നിലെന്നും, ഗൂഢാലോചനയുടെ ഫലമായാണ് ഈ അപവാദപ്രചരണങ്ങൾ എന്നും വിദ്യ കൂട്ടിച്ചേർത്തു.

-55-

തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവവും സംഘവും ചേര്‍ന്ന് പൂജയുടെ മറവില്‍ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നതായാണ് ഇന്നലെ വിശ്വംബരന്‍റെ കുടുംബം ഉന്നയിച്ച പരാതി. കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരനും മക്കളും കഴിഞ്ഞ വര്‍ഷം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന ആള്‍ദൈവമായ വിദ്യയുടെ വീട്ടില്‍ എത്തുന്നത്. പരിഹാരമെന്നോണം വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി അവിടെ വിദ്യയും സംഘവും പൂജ തുടങ്ങി.

രാത്രിയുടെ മറവിലായിരുന്നു പൂജകള്‍. ദേവി പ്രീതിപ്പെടണമെങ്കില്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരിയില്‍ വച്ച് പൂട്ടി പൂജിക്കണമെന്ന് വിദ്യ നിര്‍ദേശിച്ചു. ദേവിയും അദൃശ്യമായി ഇരുതല സര്‍പ്പവും മുറിയിലുണ്ടാകുമെന്ന് വീട്ടുകാരോടു പറഞ്ഞു. പതിനഞ്ച് ദിവസം അലമാര തുറക്കാന്‍ പാടില്ലെന്നും വിദ്യ ഇവരോട് പറഞ്ഞു. ഇതോടെ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വീട്ടുകാര്‍ അലമാരയില്‍ വച്ച് പൂട്ടുകയായിരുന്നെന്നാണ് ആരോപണം.

എന്നാല്‍ പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവം വിദ്യയോ കൂടെയുള്ളവരോ എത്തിയില്ലെന്ന് വിശ്വംഭരൻ പറഞ്ഞിരുന്നു. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായിരുന്നു മറുപടി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ വീട്ടുകാര്‍ തന്നെ അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണവും, പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്നും ഇവർ പറഞ്ഞിരുന്നു.

തുടര്‍ന്ന് വിദ്യയെ ബന്ധപ്പെട്ടപ്പോള്‍ കേസ് കൊടുത്താല്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കമ്മീഷ്ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. ഇതോടെ ആള്‍ദൈവത്തെയും സംഘത്തെയും വിളിച്ചു വരുത്തി. കേസുമായി മുന്നോട്ട് പോകില്ലെന്നും സ്വര്‍ണവും പണവും തിരിച്ച് നല്‍കിയാല്‍ മതിയെന്നും വിശ്വംഭരന്‍റെ ഭാര്യ പറഞ്ഞതോടെ ഇവരെ വിട്ടയച്ചു. പിന്നീട് കുറച്ചു സ്വര്‍ണം തിരിച്ചു നല്‍കി. ബാക്കിയുള്ളത് ഇതുവരെ തിരികെ നല്‍കാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങൾ എല്ലാം പാടെ നിഷേധിക്കുകയാണ് വിദ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week