26.7 C
Kottayam
Saturday, May 4, 2024

പണം കടംവാങ്ങിത്തുടങ്ങിയ സൗഹൃദം പ്രണയമായി; ഡിഎംകെ നേതാവിനെ വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞു

Must read

ചെന്നൈ: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്നു വെട്ടിനുറുക്കി പുഴയിലെറിഞ്ഞതിനു സമാനമായ കൊലാപതകം ചെന്നൈയിലും. ഡിഎംകെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്നാണു കൊന്നു വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞത്. ചെന്നൈ മണലിയിലെ ഡിഎംകെ വാര്‍ഡ് സെക്രട്ടറി എസ്.ചക്രപാണി (65) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

നാലുദിവസം മുന്‍പ് കാണാതായ ചക്രപാണിയെ കാമുകിയുടെ റോയപുരത്തെ വീടിന്റെ ശുചിമുറില്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയില്‍ കണ്ടെത്തി. കാമുകി തമീമ ബാനു (40) അറസ്റ്റിലായി. തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ (35), ഇയാളുടെ സുഹൃത്ത് ദില്ലി ബാബു (29) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

മേയ് 10 മുതലാണ് ചക്രപാണിയെ കാണാതായത്. സ്‌കൂട്ടറില്‍ പുറത്തുപോയ ചക്രപാണി തിരികെ വന്നില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. റോഡുകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ്, റോയപുരത്തെ ഗ്രേസ് ഗാര്‍ഡനില്‍നിന്നു സ്‌കൂട്ടര്‍ കണ്ടെത്തി. ചക്രപാണിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂട്ടറിനു സമീപമുണ്ടെന്നു സൈബര്‍സെല്‍ പരിശോധനയില്‍ വ്യക്തമായി.

ഇതിനിടെ, രണ്ടാം തെരുവിലെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പൊലീസിനെ അറിയിച്ചു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുടമ തമീമ ബാനുവും കുടുംബവും നേരത്തേ വാടയ്ക്കു താമസിച്ചിരുന്നതു ചക്രപാണിയുടെ കെട്ടിടത്തിലാണ്. പണം കടംവാങ്ങി തുടങ്ങിയ സൗഹൃദം പിന്നീട് ചക്രപാണിയും തമീമയും തമ്മിലുള്ള പ്രണയമായി വളര്‍ന്നു. വീടുമാറിയെങ്കിലും ഇരുവരും ബന്ധം വിട്ടില്ല.

കഴിഞ്ഞ ദിവസം ചക്രപാണി തമീമയെ കാണാനെത്തി. ഇതു മനസ്സിലാക്കിയ തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടെ വീട്ടിലിരുന്ന കത്തിയെടുത്തു ചക്രപാണിയെ വസീം ആക്രമിച്ചു. വെട്ടേറ്റുവീണ ചക്രപാണി മരിച്ചെന്നുറപ്പായതോടെ വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തമീമയും വസീമും തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ഓട്ടോഡ്രൈവര്‍ ദില്ലി ബാബുവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പത്തു കഷ്ണങ്ങളായി വെട്ടിനുറുക്കിയ മൃതദേഹം പിന്നീട് ചെറിയ പ്ലാസ്റ്റിക് ബാഗുകളിലേക്കുമാറ്റി.

തലഭാഗം അന്നുതന്നെ ദില്ലിബാബു അഡയാര്‍ പാലത്തില്‍നിന്നു പുഴയിലേക്കെറിഞ്ഞു. ബാക്കിഭാഗങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം വസീം ബാഷയും ദില്ലി ബാബുവും ഒളിവില്‍പോയി. ചക്രപാണിയുടെ തലയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായില്ല. ഒളിവില്‍പോയ ഇരുവര്‍ക്കുമായി അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week