കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് വളര്‍ത്തിയത്‌, ‘ആദ്യമായാണ് മകൾ ഇത്രയുംദൂരം പോകുന്നത്, വീട്ടിൽ പ്രശ്നങ്ങളില്ല; എന്നെ മാനസികമായി തകർത്തു’

മലപ്പുറം: താനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ കാണാതയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ്. മകള്‍ വീടുവിട്ടുപോകാനായി പ്രത്യേകിച്ച് കാരണമൊന്നുമില്ല. ജീവിതത്തിലാദ്യമായാണ് മകള്‍ ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.

മകളെ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ കൊണ്ടുവിട്ടതായിരുന്നു. മകള്‍ യാദൃച്ഛികമായി പോയി. ഇന്നേവരെ ഇല്ലാത്തൊരു സാഹചര്യമാണിത്. മകളുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല. മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു വിഷയവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

ഒരുപാട് ബാധ്യതകളുണ്ട്. വായ്പ കുടിശ്ശികയായതുമൂലം വീട് ജപ്തി ഭീഷണിയിലാണ്. അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഇതിനിടയില്‍ കിട്ടാവുന്ന എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് കുട്ടികളെ വളര്‍ത്തിയത്. കുട്ടികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്നേവരെ വീട്ടില്‍ ഉണ്ടായിട്ടില്ല. സാധാരണയുണ്ടാവുന്ന ബാധ്യതകളും ഇല്ലായ്മകളും വല്ലായ്മകളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി പ്രയാസത്തിലുള്ള അന്തരീക്ഷമാണ്. താന്‍ ആര്‍ഭാടങ്ങളില്‍ ജീവിക്കുന്ന ഒരാളല്ല. സംഭവം മാനസികമായി തന്നെ തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം മോഡലും കാര്യങ്ങളിലൊന്നും താത്പര്യമില്ലാത്ത ആളാണ് ഞാന്‍. സാധാരണ ഗ്രാമത്തില്‍ ജീവിക്കുമ്പോള്‍ മോഡലിങ്ങിനൊന്നും താത്പര്യമുണ്ടാവില്ല. സാധാരണജീവിതം സാധാരണനിലയില്‍പോവുന്ന അന്തരീക്ഷമാണ് എന്റേത്. അതിന്റെ പേരില്‍ വഴക്കൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. മോഡിലിങ്ങും അങ്ങനെയുള്ള കാര്യങ്ങളിലും അമിതമായി ആഗ്രഹമുണ്ടായിരുന്നില്ല. അതിന് മാത്രമായി പോവുന്ന കുട്ടിയൊന്നുമല്ല’, പിതാവ് പറഞ്ഞു. വീട്ടില്‍നിന്ന് അമിതമായി പണം നല്‍കിയിട്ടില്ലെന്നും കൂട്ടുകാരികളില്‍നിന്നോ മറ്റോ ലഭിച്ചതാവാമെന്നും പിതാവ് പറഞ്ഞു.

‘മകള് വരികയാണെങ്കില്‍ യാതൊരു പ്രശ്‌നവുമുണ്ടാവില്ല. മകള്‍ പോകുമ്പോഴും ഉണ്ടായിരുന്നില്ല, വരുമ്പോഴുമില്ല. കുട്ടികളെ എത്രയും പെട്ടെന്ന് എന്റെ അടുത്ത് എത്തിക്കണമെന്നാണ് ആഗ്രഹം. യാതൊരു പ്രശ്‌നമോ തര്‍ക്കങ്ങളോ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കണ്ടെത്താല്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് പിതാവ് നന്ദി പറഞ്ഞു. നന്ദി വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News