വയോധികയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചു താലിമാല പറിച്ചോടി; സൈനികൻ അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയെ ആക്രമിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിലായി. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. കവർച്ചയ്ക്ക് ഇരയായ പന്നിയോറ സ്വദേശിനി ജാനകിയുടെ ബന്ധുവാണ് സൈനികൻ കൂടിയായ അരുൺ കുമാർ.

ജാനകിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചാണ് മൂന്നു പവൻ്റെ മാല കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അരുൺ കുമാർ വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളിൽ നിന്നാണ് ജാനകി സംസാരിച്ചത്. ഷാജിയെ രണ്ടുദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അരുൺ കുമാർ വീടിനുള്ളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ നീക്കത്തിൽ നിലത്തുവീണ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണത്താലിമാലയും പൊട്ടിച്ച് അരുൺ കുമാർ ഓടി മറയുകയായിരുന്നു. മാലയുടെ ഒരു ഭാഗം പൂമുഖത്തെ വാതിൽപ്പടിയിൽ വീണു. വെള്ള ഇരുചക്ര വാഹനത്തിൽ മഴക്കോട്ട് ധരിച്ചാണ് അരുൺ കുമാർ എത്തിയതെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. ഇതു പ്രകാരം കൂത്തുപറമ്പ് പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുൺ കുമാർ മുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News