KeralaNews

കുഫോസ് വി.സി നിയമനത്തിൽ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

കൊച്ചി: ഫിഷറീസ് സർവ്വകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. വൈസ് ചാൻസലര്‍ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സര്‍വകലാശാലകളെ ചൊല്ലി ഗവർണർ – സ‍ർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ വരുന്ന ഉത്തരവ് ഈ വിവാദങ്ങളിലും നിർണായകമാവും. 

കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള  ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു  യു ജി സി ചട്ടപ്രകാരം അല്ലെന്നാണ്  ഹർജിക്കാരുടെ വാദം.

വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന  എറണാകുളം സ്വദേശി   ഡോ. കെ.കെ. വിജയൻ ആണ് ഹർജി നൽകിയത്.   യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നാണ് പ്രധാന വാദം. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി  കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്.   

റിജി ജോണിനെ നിർദ്ദേശിച്ച  സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും , ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും  ഹർജിക്കാർ ആരോപിക്കുന്നുണ്ട് . എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ  യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന്  ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button