27.8 C
Kottayam
Tuesday, May 28, 2024

ദുരന്തത്തിന് കാരണം ഇരട്ടന്യൂനമര്‍ദം; 39 പേര്‍ മരിച്ചു, കാണാമറയത്ത് ഇനിയും ആറ് പേര്‍- മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: തെക്കൻജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമർദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭയിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒക്ടോബർ 11 മുതൽ സംസ്ഥാനത്ത് വർധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബർ 13 മുതൽ 17 വരെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികൾ ഇരട്ടന്യൂനമർദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയുടെ തീവ്രതയ്ക്ക് ഒക്ടോബർ 18, 19 തിയതികളിൽ താത്കാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചുവരുന്നുണ്ട്.

എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ മരണം 39 ആണ്. ആറ് പേരെ കാണാതായിട്ടുമുണ്ട്.

സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ 217 വീടുകൾ പൂർണ്ണമായും തകർന്നു. 1393 വീടുകൾ ഭാഗികമായി തകർന്നു. ദുരന്തത്തിൽ ജീവൻപൊലിഞ്ഞവരുടെ കുടുംബങ്ങളെ സർക്കാർ ഒരിക്കലും കൈവിടില്ല. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week