ന്യൂഡൽഹി: രാജ്യത്ത് വഖഫ് ബോർഡിനെക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന് ആർഎസ്എസ് മുഖമാസികയായ ഓർഗനൈസർ. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളോട് അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ പ്രത്യക്ഷപ്പെട്ട ലേഖനം വിവാദമായതോടെ ഓർഗനൈസറിന്റെ വെബ്‌സൈറ്റിൽനിന്ന് പിൻവലിച്ചു. എന്നാൽ, ലേഖനത്തിന്റെ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
വഖഫ് ബില്ലിലൂടെ മുസ്‌ലിങ്ങളെ ഉന്നമിട്ടതിനുപിന്നാലെ ക്രൈസ്തവരെയും ആർഎസ്എസ് ലക്ഷ്യമിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഭാവിയിൽ മറ്റുവിഭാഗങ്ങളെയും ആർഎസ്എസ് ലക്ഷ്യമാക്കും. ക്രൈസ്തവർക്കെതിരേ തിരിയാൻ അവർ കൂടുതൽ സമയമെടുത്തില്ല. ഇത്തരം കടന്നാക്രമണങ്ങളിൽ രക്ഷയായി ഭരണഘടനമാത്രമാണ് കവചമെന്നും അതിനെ പ്രതിരോധിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും രാഹുൽ പറഞ്ഞു.
ഓർഗനൈസർ വെബ്‌സൈറ്റിൽനിന്ന് ലേഖനം നീക്കിയതിനാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഭാരതീയ മെത്രാൻ സമിതി (സിബിസിഐ) വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് വ്യക്തമാക്കി. മുനമ്പം വിഷയമുയർത്തി വഖഫ് ബില്ലിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടായിരുന്നു സിബിസിഐ സ്വീകരിച്ചിരുന്നത്.
‘കത്തോലിക്ക സഭയ്ക്കുള്ളത് 17.29 കോടി ഏക്കർ സ്ഥലം’
‘ഇന്ത്യയിൽ ആർക്കാണ് കൂടുതൽ സ്ഥലമുള്ളത്? കത്തോലിക്കാ സഭയും വഖഫ് ബോർഡും തമ്മിലെ സംവാദം’ എന്ന തലക്കെട്ടിലായിരുന്നു ഓർഗനൈസർ വെബ്‌സൈറ്റിലെ വിവാദ ലേഖനം. ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കാർ കഴിഞ്ഞാൽ കൂടുതൽ ഭൂസ്വത്ത് കത്തോലിക്കാ സഭയുടെ കൈവശമാണെന്ന് ലേഖനം ആരോപിച്ചു. വഖഫ് ബോർഡിന്റെ സ്വത്തുക്കൾപോലും അതുകഴിഞ്ഞേ വരൂ. 17.29 കോടി ഏക്കർ സ്ഥലമാണ് രാജ്യത്താകെ കത്തോലിക്കാ സഭയ്ക്കുള്ളത്. ഇതിനെല്ലാംകൂടി ഏകദേശം 20,000 കോടിക്കുമുകളിൽ വിലമതിപ്പുണ്ട്. ഇതിൽ കൂടുതൽ സ്ഥലവും സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് കിട്ടിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലങ്ങൾ സഭയുടെ സ്വത്തായി പരിഗണിക്കില്ലെന്ന് 1965-ൽ കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നെങ്കിലും അതു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
മറ്റുവിഭാഗങ്ങളെയും ലക്ഷ്യമിടും
വഖഫ് ബില്ലിലൂടെ മുസ്‌ലിങ്ങളെ ഉന്നമിട്ടതിനുപിന്നാലെ ക്രൈസ്തവരെയും ആർഎസ്എസ് ലക്ഷ്യമിട്ടിരിക്കുകയാണ്. ഭാവിയിൽ മറ്റുവിഭാഗങ്ങളെയും ആർഎസ്എസ് ലക്ഷ്യമാക്കും. ക്രൈസ്തവർക്കെതിരേ തിരിയാൻ അവർ കൂടുതൽ സമയമെടുത്തില്ല
രാഹുൽ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്
ഉന്നം കത്തോലിക്കാസഭ
പരാമർശം വിപത്‌സൂചനകളാണു തരുന്നത്. മുസ്‌ലിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമഭേദഗതിബിൽ പാസാക്കിയതിനുശേഷം കത്തോലിക്കാസഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ലേഖനത്തിൽനിന്ന് മനസ്സിലാക്കേണ്ടത്
പിണറായി വിജയൻ, മുഖ്യമന്ത്രി

