കാറിന് തീപിടിച്ചു,ഉള്ളില്‍ കുടുങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ വെന്തുമരിച്ചു

ചാത്തന്നൂർ: കേരളകൗമുദി ചാത്തന്നൂർ ലേഖകൻ വേളമാനൂർ ‘ഉമയിൽ’ സുധി വേളമാനൂർ (45) കാറിനു തീപിടിച്ചു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് പരവൂർ-ചാത്തന്നൂർ റോഡിൽ മീനാട് പാലമൂടിനു സമീപമാണ് സംഭവം. ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു കാറിൽ പുറത്തേക്ക് ഇറങ്ങിയ ഉടനെയാണു തീപിടിച്ചതെന്നു പൊലീസ് പറയുന്നു.

തീയും പുകയും ഉയരുന്നതുകണ്ട് അതുവഴി വന്നയാൾ കാറിന്റെ പിന്നിലെ ചില്ലുകൾ തകർത്തെങ്കിലും തീ ആളിപ്പടർന്നു. കാറിന്റെ വാതിലുകൾ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വെള്ളം ഒഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പരവൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചപ്പോഴേക്കും പൂർണമായും കത്തിക്കരിഞ്ഞിരുന്നു.

ചാത്തന്നൂർ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും തെളിവെടുത്തു. മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പരേതനായ കെ.പി.സുകുമാരന്റെയും സുശീലാദേവിയുടെയും മകനാണ്. സഹോദരങ്ങൾ: സുനിത, സുലത, സുനിൽ കുമാർ, സുനീഷ്, സുജ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News