വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.

പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം നടന്നത്. ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി. പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകാൻ യുവതി കൂട്ടാക്കിയില്ല. തർക്കം രൂക്ഷഷമായതോടെ വീട്ടുകാരിൽ നിന്നും കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി അറിയിച്ചു. ഭർത്താവിനൊപ്പം യുവതിയെ അയക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു.

യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകൻ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News