KeralaNews

മോർച്ചറിയിൽ നിന്നും ബലമായി മൃതദേഹം എടുത്തുകൊണ്ടു പോയി;മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് ഇന്ദിരയുടെ സഹോദരന്‍

കോതമം​ഗലം: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ്.  പോലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയപരമായി നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു.

മോർച്ചറിയിൽ നിന്നും ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയത്. ദുഃഖിച്ചു നിൽക്കുന്ന ആളുകളോടാണ് അനുവാദം ചോദിച്ചത്. ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണനോടും മകനോടും അനുവാദം ചോദിച്ചത് അവർ കടുത്ത വിഷമത്തിൽ നിൽക്കുമ്പോഴാണെന്നും സുരേഷ് ചൂണ്ടിക്കാണിച്ചു. 

മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ പോലീസും ബലപ്രയോഗം നടത്തി. തന്റെ ശരീരത്തിൽ  ഇപ്പോഴും അതിന്റെ വേദനയുണ്ടെന്നും സഹോദരൻ സുരേഷ് വിശദമാക്കി. മൃതദേഹത്തിന് കൊടുക്കേണ്ട ബഹുമാനം പോലീസ് കൊടുത്തില്ലെന്നും മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും സഹോദരൻ ആവശ്യപ്പെട്ടു. പെങ്ങൾക്ക് സംഭവിച്ചത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്നും സുരേഷ് കൂട്ടിച്ചേർത്തു. 

ഇന്ദിര രാമകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഇതെ വിഷയത്തില്‍ നേര്യമംഗലത്തും കോതമംഗലത്തും കൂടുതല‍് പ്രതിക്ഷേധത്തിന് സാധ്യതയുണ്ട്. ഇന്ദിരയുടെ കുടുംബത്തിന് നീതി ഉറപ്പിക്കണമെന്നും, വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഉപവാസ സമരം തുടങ്ങിയ മാത്യു കുഴല‍്നാടനെയും മുഹമ്മദ് ഷിയാസിനെയും രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരടക്കം പതിമൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിക്ഷേധമുണ്ടാകാനാണ് സാധ്യത. കോൺഗ്രസ് ഇന്ന് എറണാകുളം ജില്ലയിൽ കരിദിനം ആചരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button