വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി പീഡനശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തി (39) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് അറിയിച്ച് യുവതിയെ ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള ഒരു കെട്ടിടത്തിൽ വിളിച്ചു വരുത്തുകയായിരുന്നു പ്രതി. പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ കടന്നു പിടിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തു.

കുതറിമാറിയ യുവതിയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കിയ പ്രതി, തന്‍റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി അശ്ലീലം എഴുതി ചേർത്ത് പലർക്കും അയച്ചു കൊടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നതടക്കമുള്ള യുവതിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഐ പി എസിന്‍റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗ്ഗീസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർ ആദർശ്, പൊലീസുകാരായ അനിൽകുമാർ, പ്രശാന്ത്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തിലുള്ള മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. സംഭവം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News