കോഴിക്കോട്: പിണറായിയേപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലെങ്കില്‍ വയനാട് തുരങ്കപദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. തടസ്സങ്ങള്‍ ഒന്നിനുപിറകേ ഒന്നായി ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചെന്നും ബിഷപ് പറഞ്ഞു. ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് തുരങ്കപാത പദ്ധതിയേക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പോയ കാര്യം അനുസ്മരിച്ചുകൊണ്ടായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ഈ പദ്ധതി നടപ്പിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ഉറപ്പുതന്നു. അദ്ദേഹത്തേപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രി നമുക്കില്ലെങ്കില്‍ ഇത് യാഥാര്‍ഥ്യമാകുകയില്ല. തടസ്സങ്ങള്‍ ഒന്നിനുപിറകേ ഒന്നായി ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചെന്നും ബിഷപ് പറഞ്ഞു. പദ്ധതിക്കുപിന്നില്‍ അദ്ദേഹം ഉറച്ചുനിന്നു. അതുകൊണ്ട് ഇന്നത് യാഥാര്‍ഥ്യമായെന്നും ബിഷപ്പ് പറഞ്ഞു. കെ.എം മാണിയോടും ഉമ്മന്‍ ചാണ്ടിയോടും കൃതജ്ഞതയുണ്ടെന്നും ബിഷപ് പറഞ്ഞു.
വയനാട് തുരങ്കപാത യാഥാര്‍ഥ്യമാക്കാന്‍ ഇടപെട്ട മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നെന്ന് ടി. സിദ്ദിഖ് എംഎല്‍എയും പറഞ്ഞു. പദ്ധതിക്ക് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച ഉമ്മന്‍ ചാണ്ടിയെയും കെ.എം മാണിയേയും ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പദ്ധതി പൂര്‍ണാര്‍ഥത്തില്‍ അതിന്റെ പ്രവൃത്തിയിലേയ്‌ക്കെത്തിക്കാന്‍ നേതൃത്വംകൊടുത്ത മുഖ്യമന്ത്രിയെയും എടുത്തുപറയുന്നെന്നും സിദ്ദിഖ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പ്രവൃത്തി ഉദ്ഘാടന ചടങ്ങ് നടന്നത്. കേരളത്തിലെ ഏറ്റവും നീളംകൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളംകൂടിയതുമായ ഇരട്ടതുരങ്കപാതയാണിത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ മുറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റോഡുമായും വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്. നാലുവര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കുക.


