വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍,വനിതാനേതാവിനെ പിടികൂടിയത് ഭര്‍ത്താവ്;തായ്‌ലാന്‍ഡില്‍ വിവാദം കത്തിപ്പടരുന്നു

ബാങ്കോക്ക്: വനിതാനേതാവിനെ 24-കാരനായ വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍ കണ്ടെത്തിയ സംഭവത്തില്‍ തായ്‌ലാന്‍ഡില്‍ വിവാദം പുകയുന്നു. തായ്‌ലാന്‍ഡിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രാപപോണ്‍ ചൊയ്വിവാദ്‌കോ(45)യെ ഭര്‍ത്താവ് തന്നെ കൈയോടെ പിടികൂടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

വനിതാ നേതാവിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയുംചെയ്തതോടെ ഇവരെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.

ബുദ്ധസന്ന്യാസിയായ ഫ്രാ മഹാ എന്ന 24-കാരനെ കഴിഞ്ഞവര്‍ഷമാണ് ദമ്പതിമാര്‍ ദത്തെടുത്തത്. എന്നാല്‍, പ്രാപപോണും വളര്‍ത്തുപുത്രനും തമ്മിലുള്ള ബന്ധത്തില്‍ ഇവരുടെ ഭര്‍ത്താവിന് സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ബാങ്കോക്കില്‍നിന്ന് അഞ്ചുമണിക്കൂറോളം യാത്രചെയ്ത് സുഖോതായില്‍ എത്തിയപ്പോഴാണ് ഭാര്യയെയും വളര്‍ത്തുപുത്രനെയും കിടപ്പറയില്‍നിന്ന് ഇദ്ദേഹം കൈയോടെ പിടികൂടിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ന്യാസിയായ വളര്‍ത്തുപുത്രന്‍ നിലവില്‍ ഒളിവിലാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്ന്യാസിയായ 24-കാരനെ ദത്തെടുക്കാനായി ഭാര്യയാണ് തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു പ്രാപപോണിന്റെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അവനോട് സഹതാപം തോന്നിയ ഭാര്യ അവനെ ദത്തെടുക്കാനായി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസിയായ ഭാര്യ ക്ഷേത്രത്തില്‍ പോകുന്നത് പതിവായിരുന്നു. ക്ഷേത്രത്തില്‍വെച്ചാണ് തങ്ങള്‍ വളര്‍ത്തുപുത്രനെ കണ്ടിരുന്നത്.

എന്നാല്‍, അടുത്തിടെ വളര്‍ത്തുപുത്രനൊപ്പം ഭാര്യ കൂടുതല്‍ സമയം ചിലവഴിക്കുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ കര്‍ട്ടിനിട്ട അയാളുടെ കാബിനിലേക്ക് ഭാര്യ കയറിപ്പോകുന്നതും കണ്ടു. അന്ന് ഏറെനേരം വാതിലില്‍ മുട്ടിയിട്ടും ആരും പ്രതികരിച്ചില്ല. ഒടുവില്‍ ഭാര്യ പുറത്തുവന്നപ്പോഴും തനിക്ക് സംശയം തോന്നി. എന്നാല്‍, സന്ന്യാസിക്കൊപ്പം പ്രാര്‍ഥനയിലായിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാപപോണിനെ വളര്‍ത്തുപുത്രന്‍ പ്രലോഭിപ്പിച്ചതാണെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ”അവള്‍ ഫോണെടുക്കാത്തതിനാലാണ് ഞാന്‍ നേരത്തെ വീട്ടില്‍വന്നത്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. അവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോള്‍ എനിക്ക് ദേഷ്യംവന്നു. വഞ്ചിക്കപ്പെട്ടതായി തോന്നി. അവള്‍ക്ക് സ്വര്‍ണം ഉള്‍പ്പെടെ ഒരുപാട് സമ്മാനങ്ങളാണ് ഞാന്‍ നല്‍കിയത്”- അദ്ദേഹം പ്രതികരിച്ചു.

ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം പ്രാപപോണ്‍ നിഷേധിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വളര്‍ത്തുപുത്രനുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് വനിതാ നേതാവ് പറഞ്ഞത്. വളര്‍ത്തുമകന് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനാല്‍ തങ്ങള്‍ രണ്ടുപേരും അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് കുളിക്കാന്‍ പോകുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്നും വനിതാ നേതാവ് വിശദീകരിച്ചു.

തായ്‌ലാന്‍ഡിലെ സുഖോതായി പ്രവിശ്യയില്‍നിന്നുള്ള പ്രമുഖ രാഷ്ട്രീയനേതാവാണ് പ്രൊപപോണ്‍. കഴിഞ്ഞവര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇവര്‍ മേഖലയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അധ്യക്ഷയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News