കേരളത്തിന് ആശ്വസിയ്ക്കാം ; മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാഫലം

തിരുവനന്തപുരം: കൊവിഡിന് പിന്നാലെ ഏറെ ആശങ്കയുയർത്തി എത്തിയ മങ്കിപോ‌ക്‌സിൽ ആശ്വാസത്തിന് വകനൽകി പരിശോധനാഫലം. കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലമാണ് പൂർത്തിയായത്. മങ്കിപോ‌ക്‌സിന് കാരണമാകുന്നത് എ.2 വകഭേദമാണെന്ന് ജനിതകഘടന ക്രമീകരണ പഠനത്തിൽ കണ്ടെത്തി. എ.2 വൈറസിന് വ്യാപനശേഷി കുറവാണ്.

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യു എ ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയിലാണ് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂർ സ്വദേശിയിലും മലപ്പുറം സ്വദേശിയിലും രോഗം കണ്ടെത്തിയിരുന്നു. കേരളത്തിന് പിന്നാലെ ഡൽഹിയിൽ ഒരാൾക്കും മങ്കിപോക്‌സ് സ്ഥിരീകരിച്ചു.

ലോകമെമ്പാടും കേസുകൾ കുത്തനേ ഉയരുന്നതിനിടെ അപൂർവ വൈറസായ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. സ്പെയിൻ, യു.എസ്, ജർമ്മനി, യു.കെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.3 – 6 ശതമാനം വരെയാണ് ചിക്കൻപോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്റെ മരണനിരക്ക്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News