എറണാകുളം അതിരൂപതയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; അരമന കൈയേറി വൈദികർ,പ്രശ്‌നങ്ങളുടെ ഉത്തരവാദി മാർ പാംപ്ലാനിയെന്ന് ആരോപണം

കൊച്ചി: എറണാകുളം അതിരൂപതയിലെ കൂരിയയെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് വൈദിക സംഘം ബിഷപ്പ് ഹൗസില്‍ തങ്ങുന്നു. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്നാണ് വൈദികസംഘത്തിന്റെ നിലപാട്. മെത്രാപ്പോലീത്തയുടെ വികാരി ജനറാള്‍ മാര്‍ ജോസഫ് പാംപ്ലാനിയുമായി വ്യാഴാഴ്ച ബിഷപ്പ് ഹൗസില്‍ നടന്ന വൈദിക സമ്മേളനത്തിനു ശേഷമാണ് നാല്പതോളം വൈദികര്‍ ബിഷപ്പ് ഹൗസില്‍ തുടരുന്നത്.

വൈദികരെ അരമനയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സിനഡ് അനുകൂല സംഘടനയായ വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പുറത്ത് പ്രതിഷേധം നടക്കുന്നുണ്ട്. വൈദികരെ പിന്തുണയ്ക്കുന്ന വിശ്വാസികളും മറുപക്ഷത്തുണ്ട്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസും സ്ഥലത്തുണ്ട്.

ഇരുന്നൂറിലധികം വൈദികരാണ് രാവിലെ മാര്‍ പാംപ്ലാനിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂരിയയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്ന് വൈദിക സമ്മേളനം തീരുമാനിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് വൈദികരും മാര്‍ പാംപ്ലാനിയുമായി ചര്‍ച്ച തുടങ്ങിയത്. വൈദികരുടെ ആവശ്യങ്ങള്‍ മാര്‍ പാംപ്ലാനിയുടെ മുന്നില്‍ അവതരിപ്പിച്ചു. വൈദികരുടെ ആവശ്യങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പുമായി സംസാരിച്ച് തീരുമാനം ഉണ്ടാക്കാമെന്ന് മറുപടി നല്‍കി.

എന്നാല്‍, ജനുവരി 11-ന് മാര്‍ പാംപ്ലാനി എഴുതി ഒപ്പിട്ടു നല്‍കിയ ഉറപ്പ് ഇതുവരെയും നടപ്പില്‍ വരുത്താത്തതിനാല്‍ തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധവും സമരവും തുടരാന്‍ വൈദികര്‍ തീരുമാനിക്കുകയായിരുന്നു. വൈദികരുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.

പ്രസിഡന്റ് ഷൈജു ആന്റണി, ജെമി ആഗസ്റ്റിന്‍, ബോബി ജോണ്‍, തങ്കച്ചന്‍ പേരയില്‍, റിജു കാഞ്ഞൂക്കാരന്‍, നിമ്മി ആന്റണി, വര്‍ഗീസ് കൈതാരത്ത്, ജോണി കൂട്ടാല, മാത്യു ഉദയനാപ്പുറം, ഷിജന്‍, സെബി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണ് വിമത വൈദികര്‍ അതിരൂപതാ ആസ്ഥാനം പിടിച്ചെടുക്കല്‍ നാടകം നടത്തിയതെന്ന് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ആരോപിച്ചു.

പ്രശ്‌നക്കാരായ വൈദികരെ കൂട്ടായി അരമനയിലേക്കു ചര്‍ച്ചയ്ക്കു വിളിപ്പിച്ച് വിമതപക്ഷത്തിനു സമരം നടത്താന്‍ അവസരമൊരുക്കിയ മാര്‍ പാംപ്ലാനിയാണ് പ്രശ്‌നങ്ങളുടെ ഉത്തരവാദി.

സ്ഥിരം സിനഡ് വിളിച്ചു കൂട്ടി മാര്‍ പാംപ്ലാനിയെ അതിരൂപതയുടെ ചുമതലയില്‍നിന്നു പുറത്താക്കണമെന്ന് ജോസഫ് പി. എബ്രഹാം, ആന്റണി പുതുശ്ശേരി, ടെന്‍സന്‍ പുളിക്കല്‍, കുര്യാക്കോസ് പഴയമഠം, ജൂലി അലക്‌സ്, സിലിയ ആന്റണി, ജോസഫ് അമ്പലത്തിങ്കല്‍, ടോം ജോസഫ്, ലൂക്കോസ് നെടുപ്പറമ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News